India

തക്കാളി കൃഷി നഷ്ടം, കടം 25 ലക്ഷം ; ഐടി പ്രൊഫഷണൽ സ്വന്തം കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് 50 ലാപ്‌ടോപ്പുകൾ

Published by

ബെംഗളൂരു: ഏകദേശം 22 ലക്ഷം രൂപ വിലമതിക്കുന്ന 50 കമ്പനി ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ മൾട്ടിമീഡിയ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്ന 29 കാരനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കാലാകാലങ്ങളിൽ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതായി സമ്മതിച്ച മുരുഗേഷ് ഹൊസൂരിലെ ഗാഡ്‌ജെറ്റ്‌സ് റിപ്പയർ ഷോപ്പിൽ അവ വിറ്റതായി വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

താൻ തുടങ്ങിയ തക്കാളി കൃഷിയും സൈബർ സെൻ്റർ ബിസിനസിനും നഷ്ടത്തിലായതോടെ 25 ലക്ഷം രൂപ കടം തീർക്കാൻ വേണ്ടി ജോലി ചെയ്തിരുന്ന വൈറ്റ്ഫീൽഡിലെ കമ്പനിയിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നെന്ന് മുരുഗേഷ് പറഞ്ഞു. സ്വകാര്യ കമ്പനിയുടെ ഇൻവെൻ്ററിയുടെ ചുമതലക്കാരനെന്ന നിലയിൽ, തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്നുള്ള ബിസിഎ ബിരുദധാരിയായ മുരുഗേഷ് ആരുമറിയാതെ ലാപ്‌ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നു.

എന്നാൽ ആഗസ്ത് 22 മുതൽ ഇയാൾ പെട്ടെന്ന് ജോലിക്ക് ഹാജരാകാതിരിക്കുകയും ലാപ്‌ടോപ്പുകൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ ലാപ്‌ടോപ്പുകൾ സൂക്ഷിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പങ്കുണ്ടെന്ന് തെളിഞ്ഞത്. കമ്പനിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് ഹൊസൂരിലെ ഒരു സിനിമാ ഹൗസിൽ നിന്ന് ഇയാളെ പിടികൂടി ബംഗളൂരുവിലേക്ക് കൊണ്ടുവന്നതായി അധികൃതർ പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തിരുന്നു. മോഷ്ടിച്ച ശേഷം 45 ലാപ്‌ടോപ്പുകൾ വിറ്റതായി ഇയാൾ സമ്മതിച്ചു.

മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പുകളുടെ മൂല്യം 22 ലക്ഷം രൂപയാണെന്നും അവ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by