ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്‌നി കൽപ്പന ദാസിനുമൊപ്പമാണ് പൂജയിൽ പങ്കെടുത്തത്. അദ്ദേഹത്തിനും ഭാര്യയ്‌ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചടങ്ങിനായി പരമ്പരാഗത മഹാരാഷ്‌ട്ര വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഗണപതി പൂജയ്‌ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ചീഫ് ജസ്റ്റിസ് ക്ഷണം അയച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയിലെ മറ്റ് നിരവധി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ബുധനാഴ്ച രാത്രി, ചീഫ് ജസ്റ്റിസിന്റെ വസതിയിൽ സന്ദർശനം നടത്തിയ ശേഷം, എക്‌സിൽ പോസ്റ്റിൽ പ്രധാനമന്ത്രി മോദി ഇങ്ങനെ കുറിച്ചു. “സിജെഐ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജിയുടെ വസതിയിൽ ഗണേശ പൂജയിൽ പങ്കെടുത്തു. ഭഗവാൻ ശ്രീ ഗണേഷ് നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
അതേസമയം ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശോത്സവത്തില്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
അതിനെതിരെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശക്തമായി പ്രതികരിച്ചു. ഇത് വര്‍ദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും മുന്‍വിധിയുടെയും സൂചനയാണ് ഹിന്ദു ആഘോഷങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷമാണ് ഇത് കാണിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവര്‍ക്ക് അലോസരം സൃഷ്ടിച്ചതെന്ന് ഫഡ്‌നാവിസ് ചോദിച്ചു.
പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
‘എതിരാളികളുടെ പ്രതികരണം വളരെ ആക്രമണാത്മകമാണ്. ആകാശം ഇടിഞ്ഞു വീണതുപോലെ. ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം ഇത്ര രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായത് എന്തുകൊണ്ട്? ഇത് ഹിന്ദുക്കളുടെ ഉത്സവമായതുകൊണ്ടാണോ? ഫഡ്‌നാവിസ് ചോദിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് ഫഡ്‌നാവിസ് ചൂണ്ടിക്കാണിച്ചു. ‘കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു മുന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയും പിന്നീട് ചീഫ് ജസ്റ്റിസും പരസ്പരം സംസാരിക്കുന്നതും കണ്ടു.
എന്നിട്ടും, അത് ഒരു ഇഫ്താര്‍ പാര്‍ട്ടിയായതിനാല്‍ ആരും എതിര്‍പ്പൊന്നും ഉന്നയിച്ചില്ല. ഇപ്പോള്‍, ഒരേയൊരു വ്യത്യാസം ഇത് ഒരു ഗണേഷ് ഉത്സവമാണ്, ഇത് ‘ഹിന്ദു ആഘോഷങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന പക്ഷപാതമാണ് കാണിക്കുന്നത്’ ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക