Sports

യുഎസ് ഓപ്പണ്‍: ദ്യോക്കോവും വീണു; ബൊപ്പണ്ണ സഖ്യം പ്രീക്വാര്‍ട്ടറില്‍

Published by

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനും 24 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനുമായ മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണില്‍ നിന്നു പുറത്ത്. മൂന്നാം റൗണ്ടില്‍ 28 സീഡ് ഓസ്ട്രേലിയയുടെ അലക്സി പോപ്‌റിന്‍ ആണ് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. പുരുഷ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മത്സരിക്കുന്ന ഭാരതത്തിന്റെ രോഹന്‍ ബൊപ്പണ്ണ ആദ്യ റൗണ്ട് മത്സരങ്ങളില്‍ വിജയിച്ച് പ്രീക്വാര്‍ട്ടറിലെത്തി.

25 കാരനായ പോപ്‌റിന്റെ കരിയറിലെ ഏറ്റവും വലിയ ജയം ആണ് ഇന്നലെ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് നേടിയത്. രണ്ടാം സീഡ് കാര്‍ലോസ് അല്‍കാരസും യു.എസ് ഓപ്പണില്‍ നിന്നു പുറത്ത് പോയിരുന്നു. 2017 നു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ നിന്നും ഇത്രയും നേരത്തെ ദ്യോക്കോവിച്ച് പുറത്താകുന്നത് ഇത് ആദ്യമാണ്. 2006 യു.എസ് ഓപ്പണിനു ശേഷം ക്വാര്‍ട്ടറിലെത്താതെ മടങ്ങുന്നതും ആദ്യം. ആദ്യ 2 സെറ്റുകളില്‍ മികവ് കാണിച്ച ഓസ്ട്രേലിയന്‍ താരം 6-4, 6-4 എന്ന സ്‌കോറിന് രണ്ടു സെറ്റുകളും സ്വന്തം പേരിലാക്കി. മൂന്നാം സെറ്റില്‍ തുടക്കത്തില്‍ ബ്രേക്ക് കണ്ടെത്തി മുന്നേറിയ ദ്യോക്കോവിച് ഇടക്ക് ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് നേടി സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റില്‍ ഇരട്ട ബ്രേക്ക് കണ്ടെത്തിയ ഓസ്ട്രേലിയന്‍ താരം അനായാസം നാലാം സെറ്റ് നേടും എന്നു കരുതിയെങ്കിലും നൊവാക് ഒരു ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാല്‍ തുടര്‍ന്ന് സര്‍വീസ് നിലനിര്‍ത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു. പലപ്പോഴും സര്‍വീസ് ബ്രേക്കുകള്‍ വഴങ്ങിയെങ്കിലും പൊരുതി സര്‍വീസ് നിലനിര്‍ത്തിയ ഓസ്ട്രേലിയന്‍ താരം അര്‍ഹിച്ച ജയം തന്നെയാണ് നേടിയത്. മത്സരത്തില്‍ 15 ഏസുകള്‍ നേടിയ ഓസ്ട്രേലിയന്‍ താരം 4 തവണ ബ്രേക്ക് വഴങ്ങിയപ്പോള്‍ ദ്യോക്കോവിച് 16 ഏസുകളും 5 തവണ ബ്രേക്ക് വഴങ്ങുകയും ചെയ്തു. 2004 നു ശേഷം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറില്‍ ജ്യോക്കോവിച്, ഫെഡറര്‍, നദാല്‍ എന്നിവര്‍ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്ലാം ആയി ഈ യു.എസ് ഓപ്പണ്‍ മാറി.

ഇന്തോനേഷ്യയുടെ അല്‍ദില സുത്ജിയാദി സഖ്യതാരമാക്കിയ രോഹന്‍ ബൊപ്പണ്ണ ഡെമി ഷുര്‍സ് ടിം പറ്റ്‌സ് എന്നിവര്‍ക്ക് എതിരായ ആദ്യ റൗണ്ട് മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ വിജയിച്ചു. സ്‌കോര്‍: 7-6 (7), 7-6 (5) നായിരുന്നു വിജയം. ബൊപ്പണ്ണയും സുത്ജിയാദിയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവര്‍ ജോണ്‍ പീര്‍സിനെയും കാറ്ററീന സിനിയാക്കോവ എന്നിവരാണ് അടുത്ത റൗണ്ട് എതിരാളികള്‍.

പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേര്‍ന്ന് റോബര്‍ട്ടോ കാര്‍ബല്ലെസ് ബെയ്ന-ഫെഡറിക്കോ കോറിയ സഖ്യത്തെ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-4 നായിരുന്നു വിജയം. രണ്ടാം സീഡായ ജോഡി അടുത്തതായി അര്‍ജന്റീനിയന്‍ ജോഡികളായ മാക്സിമോ ഗോണ്‍സാലസ്-ആന്ദ്രേസ് മൊള്‍ട്ടേനി സഖ്യത്തെ നേരിടും.

മറ്റൊരു ഭാരത താരമായ യുകി ഭാംബ്രിയും സഖ്യതാരം അല്‍ബാനോ ഒലിവെറ്റിക്കൊപ്പം ടൂര്‍ണമെന്റില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഓസ്റ്റിന്‍ ക്രാജിസെക്കിനെയും ജീന്‍ ജൂലിയന്‍ റോജറെയും 4-6, 6-3, 7-5 ന് ആണ് പരാജയപ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by