Sports

വിനേഷ് ഫോഗട്ടിന് മെഡലില്ല; അപ്പീല്‍ അന്താരാഷ്‌ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി

വിനേഷിന്റെ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു

Published by

പാരീസ്: ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ ശരീരഭാരം കൂടിയെന്നതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്‌ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും.

ഒളിമ്പിക്‌സ് വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് നടത്തിയ പതിവ് ഭാരപരിശോധനയിലാണ് വിനേഷ് ഫോഗട്ടിന് ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. 100 ഗ്രാം ഭാരമാണ് അധികമായി ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കി.

അയോഗ്യയാക്കപ്പെട്ടതോടെ വിനേഷ് 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ചവരില്‍ അവസാനക്കാരിയായി. വിനേഷിന്റെ അപ്പീലിനെ അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ല എന്നുമാണ് അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന്‍ വാദിച്ചത്. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും ഫെഡറഷേന്‍ കോടതിയില്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by