Vicharam

ഹൈക്കോടതി വാഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റിനെ വാര്‍ത്തയില്‍ ‘ആവിഷ്‌കരിക്കാതെ’ മനോരമ!

Published by

കോട്ടയം: ഇതാണ് ആവിഷ്‌കാര സ്വാതന്ത്യം, ഇതാവണമെടാ ആവിഷ്‌കാര സ്വാതന്ത്യം, ഇന്ന് തന്നെ പറഞ്ഞുപോവും! ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതി കയറിയ തങ്ങളുടെ ഒരു കാര്‍ട്ടൂണില്‍ ആവിഷ്‌കാര സ്വാതന്ത്യത്തിന്‌റെ പേരില്‍ അനുകൂലമായ വിധി ഉണ്ടായെന്നു മാത്രമല്ല, കാര്‍ട്ടൂണിസ്റ്റിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തുവെന്ന് മനോരമ വാര്‍ത്ത. എന്നാല്‍ ഹൈക്കോടതി പുകഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റ് ആരാണ്?. 500 ലേറെ വാക്കുകളില്‍ 5 കോളത്തില്‍ രണ്ടു തലക്കെട്ടിലായി ആഘോഷിച്ച ആ വാര്‍ത്തയില്‍ കാര്‍ട്ടൂണ്‍ വരച്ചയാളുടെ പേരില്ല. ഇതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം!
മലയാള മനോരമ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ദേശീയ പതാകയോട് അനാദരം കാണിക്കുന്നതാണെന്ന് ആരോപിച്ചുള്ള കേസിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‌റെ വിധിയും പ്രശംസയും ഉണ്ടായത്. സുന്ദരമായ കാര്‍ട്ടൂണിനെയും കാര്‍ട്ടൂണിസ്റ്റിനെയും മനോരമയെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടുവെന്നും വാര്‍ത്തയില്‍ പറയുന്നു.
2017 ഓഗസ്റ്റ് 15 ലെ പത്രത്തില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ ബിജെപിയുടെ നടക്കാവ് ഏരിയ ഭാരവാഹി ബിജു കുറുപ്പ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌റെ പേരില്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.
ദേശീയ പതാകയിലെ കുങ്കുമ നിറത്തിന് മുകളില്‍ കറുത്തവര നല്‍കിയിരിക്കുന്നത് ദേശീയ പതാകയെ അപമാനിക്കാനല്ല, പകരം 70 എന്നതിന്റെ മുകള്‍ഭാഗം കാണിക്കാന്‍ മാത്രമാണെന്നും രാഷ്‌ട്രപിതാവിന്റെ രൂപം ചിത്രീകരിക്കാന്‍ ഉപയോഗിച്ചതാണെന്നും ആയിരുന്നു കോടതിയുടെ വിലയിരുത്തല്‍. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മനോരമയെയും കാര്‍ട്ടൂണിസ്റ്റിനെയും കോടതി നിര്‍ലോഭം പ്രശംസിച്ചതായി വാര്‍ത്തയില്‍ മനോരമ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം കാര്‍ട്ടൂണിസ്റ്റിന്‌റെ മൗലികാവകാശം: ഹൈക്കോടതി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്’. കോടതി ഉദ്ധരിച്ച ഒവി വിജയന്‍, ശങ്കര്‍, ആര്‍. കെ.ലക്ഷ്മണന്‍ എന്നീ വിഖ്യാത കാര്‍ട്ടൂണിസ്റ്റുകളുടെ പേരുകള്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രശംസ നേടിയ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്‌റെ പേരുമാത്രം വാര്‍ത്തയില്‍ ഇല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by