India

കോർപ്പറേറ്റ് കമ്പനികളോട് സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ

Published by

ബെംഗളൂരു: കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്.

ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയിൽ സഹായം നൽകാൻ എത്തുന്നുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ ഇന്ന് വയനാട്ടിലേക്ക് എത്തും. ബെംഗളൂരു- വയനാട് ദേശീയ പാത 766-ൽ ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കുള്ള യാത്ര തത്കാലം കര്‍ണാടക നിരോധിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിലാണ് തീരുമാനം. പകരം യാത്രക്കാർ ഗുണ്ടൽപേട്ട് – ബന്ദിപ്പൂർ – ഗൂഡലൂർ വഴി പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ദിപ്പൂർ വഴി രാത്രി യാത്രാ നിരോധനം ഉണ്ടെങ്കിലും സഹായത്തിന് പോകുന്ന സർക്കാർ വാഹനങ്ങളെ കടത്തി വിടും, നിയന്ത്രണം ഉണ്ടാവില്ല. എല്ലാ സഹായത്തിനും കർണാടക തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക