Cricket

സായിരാജ് ബഹുതുലെ താല്‍ക്കാലിക ബൗളിങ് കോച്ച്

Published by

ന്യൂദല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടുന്ന ഭാരത ടീമിനൊപ്പം ബൗളിങ് പരിശീലകനായി വണ്ടി കയറുക മുന്‍ സ്പിന്നര്‍ സായിരാജ് ബഹുതുലെ. 1997 മുതല്‍ 2003 വരെ ഭാരതത്തിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 51 കാരനായ ബഹുതുലെ. താല്‍ക്കാലിക ചുമതലയാണ് ഇദ്ദേഹത്തിന് ബിസിസിഐ നല്‍കിയിരിക്കുന്നത്.

ഭാരത ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റ മുന്‍ താരം ഗൗതംഗംഭീറിന്റെ താല്‍പര്യ പ്രകാരം ദക്ഷിണാഫ്രിക്കയുടെ മോണ്‍ മോര്‍ക്കലിനെ ബിസിസിഐ പരിഗണിക്കുന്നുണ്ട്. പക്ഷെ വ്യക്തിപരമായ തിരക്കുകള്‍ കാരണം ഉടനെ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മോര്‍ക്കലിന്റെ സേവനം ലഭ്യമാകില്ല. ഇതേ തുടര്‍ന്നാണ് ബഹുതുലെയെ താല്‍ക്കാലിക ബൗളിങ് പരിശീലകനാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. അടുത്ത ശനിയാഴ്ചയാണ് ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം.

മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി20 പരമ്പരകളടങ്ങിയ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തുന്ന ഭാരത ടീമിലേക്ക് മോണ്‍ മോര്‍ക്കലിനെ എത്തിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സിഡ്‌നിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ മോര്‍ക്കലിനെ ഭാരതത്തിലെത്തിക്കുന്നതിന് ചിലവ് കൂടുതലാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം വേണം അന്തിമ തീരുമാനത്തിലെത്താന്‍. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശിനെതിരെ നാട്ടില്‍ ടെസ്റ്റ്, പരിമിത ഓവര്‍ പരമ്പരകള്‍ നടക്കാനിരിക്കുകയാണ്. അതിന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ബിസിസിഐ പറയുന്നു.

ഗൗതം ഗംഭീര്‍ പ്രധാന പരിശീലകനായ ശേഷം മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഒന്നാണ് മോര്‍ക്കലിനെ ബൗളിങ് കോച്ചാക്കുകയെന്നത്. ഗംഭീറിന്റെ താല്‍പര്യ പ്രകാരം നിലവില്‍ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോസ്‌കെയ്റ്റ്, ടി. ദിലീപ് എന്നിവര്‍ പരിശീലകസംഘത്തിലുണ്ട്. ഇതില്‍ ദ്രാവിഡിന് കീഴിലുണ്ടായിരുന്നത് ഫീല്‍ഡിങ് കോച്ചായ ടി. ദിലീപ് മാത്രമാണ്. ഇവര്‍ക്കൊപ്പമായിരിക്കും സായിരാജ് ബഹുതുലെയും ചേരുക. ഭാരതത്തിനായി രണ്ട് ടെസ്റ്റുകളിലും ആറ് ഏകദിനങ്ങളിലും ബഹുതുലെ ഭാഗമായിട്ടുണ്ട്. ഭാരത ടീം ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ഗംഭീര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by