India

22 കോടിയുടെ സ്വത്ത്; അഞ്ചിടത്ത് ഭൂമി, വാർഷിക വരുമാനം 42 ലക്ഷം; വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേഡ്കർ ചില്ലറക്കാരിയല്ല

സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു

Published by

മുംബൈ : സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്. പ്രതിവർഷം 42 ലക്ഷമാണ് പൂജയുടെ വാർഷിക വരുമാനം.

2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്‌ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്ക് രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയുമുണ്ട്. ഇതിന് 22 കോടി രൂപ വില മതിക്കുമെന്നാണ് കണക്ക്.

പുനെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വിലമതിക്കുന്ന രണ്ടു ഭൂമി സ്വന്തമായുണ്ട്. പൂനെയിലെ ധഡാവാലിയിൽ 4 കോടി രൂപയും അഹമ്മദ്‌നഗറിലെ പച്ചുണ്ടെയിൽ 25 ലക്ഷം രൂപയും നന്ദൂരിൽ ഒരു കോടി രൂപയും വിലമതിക്കുന്ന‍ ഭൂമിയും പൂജയുടെ പേരിലുണ്ട്.

ആകെ 22 ഏക്കർ ഭൂമിയാണ് പൂജ ഖേഡ്കറിന്റെ പേരിലുള്ളത്. ഇതിൽ പാച്ചുണ്ടെയിലെയും നന്ദൂരിലെയും ഭൂമി അമ്മ സമ്മാനിച്ചതാണെന്ന് പൂജ പറയുന്നു. അഹമ്മദ് നഗർ, പൂനെ എന്നിവിടങ്ങളിൽ രണ്ട് അപ്പാർട്ട്മെന്റുകളും പൂജയ്‌ക്കുണ്ട്.

അഹമ്മദ് നഗറിലെ സാവടിയിലെ 984 സ്ക്വയർഫീറ്റ് ഫ്ലാറ്റിന് 45 ലക്ഷം രൂപയും പൂനെയിലെ ഖോണ്ട്വയിലെ 724 സ്ക്വയർഫീറ്റ് അപ്പാർട്ട്മെന്റിന് 74 ലക്ഷം രൂപയും വിലമതിക്കുന്നു. സ്വത്തുക്കളിൽനിന്നു മാത്രം 30 ലക്ഷം വാർഷിക വരുമാനവും ഫ്ലാറ്റുകളിൽനിന്നു 8 ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുവെന്നുമാണ് കണക്ക്.

2023 ബാച്ച് ഐഎഎസ് ഓഫിസറായ പൂജ 2025 ജൂണ്‍ വരെ പ്രൊബേഷനിലാണ്. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

മഹാരാഷ്‌ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നും പൂജ ഖേഡ്കറിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by