Kerala

സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം പ്രാതിനിധ്യം 2.5 ശതമാനം കൂടുതല്‍: മന്ത്രി കേളു

Published by

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം പ്രാതിനിധ്യം 2.5 ശതമാനം കൂടുതലാണെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയില്‍ വ്യക്തമാക്കി.

ലഭ്യമായിട്ടുള്ള കണക്കുകള്‍ പ്രകാരം മുസ്ലീം പ്രാതിനിധ്യം ശരാശരി 11 ശതമാനം വേണ്ടിടത്ത് 13.5 ശതമാനമുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും ഉദ്യോഗതലത്തില്‍ അവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കേണ്ട ആവശ്യകതയിലേക്ക് ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ മുസ്ലീങ്ങള്‍ക്ക് ക്ലാസ് ഫോര്‍ തസ്തികകളില്‍ 10 ശതമാനവും ക്ലാസ് ഫോര്‍ ഇതര തസ്തികകളില്‍ 12 ശതമാനവും സംവരണം പ്രത്യേകമായി നല്കുന്നുണ്ട്. ഒരു സമുദായത്തിന് നീക്കിവച്ചിട്ടുള്ള സംവരണം അവര്‍ക്ക് തന്നെ ലഭ്യമാകുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

പാലൊളി മുഹമ്മദ് കമ്മിറ്റി നിര്‍ദേശ പ്രകാരം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി, യുപിഎസ്‌സി, ബാങ്കിങ് മേഖലകളില്‍ ജോലി ലഭിക്കുന്നതിനായി 24 സൗജന്യ പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക