ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയില്‍. ജൂണ്‍ 26നാണ് സംഭവം. തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.
പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തന്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു.
മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. കൂടുതല്‍ പരിശോധനയില്‍ ഇരുവരും അന്ന് വൈകുന്നേരം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തി. വ്യാജ കോള്‍ വിളിക്കുന്നതിന് മുമ്പ് അവർ ഡിപ്പാർച്ചർ ലോഞ്ചില്‍ സംസാരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. കാമുകനുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് വ്യാജഭീഷണി മുഴക്കിയതെന്ന് യുവതി സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: