അമൃത്സര്‍: ഭീകരസംഘടനയായ ദല് ഖല്‍സ സ്ഥാപകനും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലെ പ്രതിയുമായ ഗജീന്ദര്‍ സിങ് ഖല്‍സ ഹൃദയാഘാതത്താല്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 74 കാരനായ ഇയാള്‍ പാകിസ്ഥാനിലെ ലാഹോറില്‍ വച്ച് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദല് ഖല്‍സ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
1981 സപ്തംബര്‍ 29ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം
റാഞ്ചിയതിനെ തുടര്‍ന്ന് ഭാരതം ദല് ഖല്സയ്ക്കും ഗജേന്ദര്‍ സിങ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ദല്‍ഹി പാലം വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനം നിര്‍ബന്ധിതമായി ലാഹോറില്‍ ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. 111 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജര്‍ണെയില്‍ സിങ് ഭിദ്രന്‍വാലെ ഉള്‍പ്പടെയുള്ള നിരവധി ഖാലിസ്ഥാനി വിഘടനവാദികളുടെ മോചനത്തിനായാണ് വിമാനം റാഞ്ചിയത്.
സംഭവത്തില്‍ പാകിസ്ഥാനില്‍ അറസ്റ്റിലായ ഗജേന്ദര്‍ സിങ് 1994 ഒക്ടോബര്‍ 31 വരെ 14 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര് ഭാരതത്തിലേക്ക് മടങ്ങിയെങ്കിലും മൂന്ന് പേര് പാകിസ്ഥാനില്‍ തുടര്‍ന്നു. 1996ല്‍ ഗജേന്ദര്‍ സിങ് ജര്‍മനിക്ക് പോയെങ്കിലും ഇയാളെ പക്ഷെ അവിടെ തങ്ങാന്‍ അനുവദിക്കാതെ പാകിസ്ഥാനിലേക്ക് തന്നെ നാടുകടത്തി.
ഗജേന്ദര്‍ സിങ്ങിനെ നാടുകടത്തിയതിനെതിരെ ദല് ഖല്‍സ പ്രവര്‍ത്തകര്‍ ജര്‍മ്മനിയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അന്നുമുതല്‍ ഗജീന്ദര്‍ പാകിസ്ഥാനിലാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: