Football

കോപ്പ അമേരിക്ക: ഗോളില്ലാ സമനിലയില്‍ ചിലി-പെറു

Published by

ആര്‍ലിങ്ടണ്‍: കോപ്പ അമേരിക്ക 2024ലെ രണ്ടാം മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു. ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ ഗ്രൂപ്പ് എ ടീമുകളായ ചിലിയും പെറുവുമാണ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞത്.

തീര്‍ത്തും നിറംമങ്ങിയ ആദ്യ പകുതിയാണ് കടന്നുപോയത്. ചിലിയുടെ അലെക്‌സിസ് സാഞ്ചേസിന് കളിക്ക് 15 മിനിറ്റെത്തിയപ്പോള്‍ അത്യുഗ്രന്‍ ഒരവസരം കൈവന്നതാണ് പക്ഷെ താരം അത് പാഴാക്കി.

രണ്ടാം പകുതിയില്‍ കളി ഉണര്‍ന്നുകളിച്ചത്. പെറുവാണ്. പെറുവിന്റെ നീക്കത്തില്‍ ചിലി പലവട്ടം അപകടം മണത്തു. ഗോള്‍ കീപ്പര്‍ ബ്രാവോയുടെ വിരോചിത പ്രകടനമാണ് ചിലിക്ക് രക്ഷയായത്. പെറുവിനായി ഗിയാന്‍ ലുക ലപാഡുലയും പവോളോ ഗ്വെറോയും നടത്തിയ ശ്രമങ്ങളെ ചിലി ഗോളി ബ്രാവോയാണ് തടഞ്ഞത്.

ബ്രാവോ ആണ് ഇന്നലത്തെ കളിയില്‍ അക്ഷരാര്‍ത്ഥത്തില്‍ മിന്നി നിന്നത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റും അധികം പ്രായം കൂടിയ താരമാണ് 41 കാരനായ ക്ലൗഡിയോ ബ്രാവോ. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മുന്‍ ഗോള്‍ കീപ്പര്‍ കൂടിയാണ് ബ്രാവോ.

സമനിലയോടെ ഗ്രൂപ്പ് ഒന്നില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ കളി ജയിച്ച അര്‍ജന്റീനയാണ് മുന്നില്‍. ഗ്രൂപ്പ് എയിലെ മറ്റൊരു ടീം കാനഡയാണ്. ഇവര്‍ക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by