Business

രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം; ജൂണ്‍ നാലിലെ നഷ്ടം നികത്തി ഓഹരിവിപണി;മൂന്നാം മോദി സര്‍ക്കാര്‍ സുസ്ഥിരമായി;സെന്‍സെക്സ് 5800 പോയിന്‍റ് കുതിച്ചു

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം ഓഹരിവിപണി തകര്‍ന്നതുവഴി ചില്ലറ നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന മണ്ടത്തരം വിളമ്പിയ നേതാവാണ് രാഹുല്‍ ഗാന്ധി.

Published by

മുംബൈ:  ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം ഓഹരിവിപണി തകര്‍ന്നതുവഴി ചില്ലറ നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന മണ്ടത്തരം വിളമ്പിയ നേതാവാണ് രാഹുല്‍ ഗാന്ധി. വാസ്തവത്തില്‍ ജൂണ്‍ നാലിന് ബിജെപിയ്‌ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായി. പക്ഷെ അതില്‍ സാങ്കേതികമായി പറഞ്ഞാല്‍, ചില്ലറ വില്‍പനക്കാര്‍ക്കല്ല നഷ്ടം സംഭവിച്ചത്. വിവിധ കമ്പനികളുടെ വിപണിമൂല്യത്തിലാണ് 30 ലക്ഷം കോടിയുടെ ശോഷണം സംഭവിച്ചത്.

വിപണി ജൂണ്‍ നാലിന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നില്‍ അഴിമിതയുണ്ടെന്നും പ്രധാനമന്ത്രി മോദിയാണ് അതിന് പിന്നിലെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഓഹരി വിപണിയുടെ അടിസ്ഥാനപ്രവര്‍ത്തനരീതി അറിയുന്ന ഒരാളും പറയില്ലെന്ന് പ്രമുഖ ഓഹരിവിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഇപ്പോള്‍ ജൂണ്‍ നാലിന്റെ നഷ്ടം നികത്തി കഴിഞ്ഞ 15 ദിവസത്തിനകം ഓഹരിവിപണി വന്‍തോതിലാണ് കുതിച്ചത്. സെന്‍സെക്സ് ഏകദേശം 5800 പോയിന്‍റാണ് കുതിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ ഒരു സഖ്യകക്ഷി സര്‍ക്കാരാണെങ്കിലും സുസ്ഥിര സര്‍ക്കാരായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. പ്രധാനവകുപ്പുകളെല്ലാം ബിജെപി മന്ത്രിമാരുടെ കയ്യില്‍ തിരിച്ചെത്തി. രണ്ടാം മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ തുടര്‍ച്ചയുണ്ടാകുമെന്ന് വന്നു.

ഇതോടെ പ്രതിരോധം, സെമികണ്ടക്ടര്‍, പുനരുപയോഗ ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഈ 15 ദിവസങ്ങളില്‍ ഓഹരി വിപണിയുടെ മൂല്യം 39 ലക്ഷം കോടിയോളം ഉയര്‍ന്നു. 72,079 പോയിന്‍റായിരുന്ന സെന്‍സെക്സ് 77,581 പോയിന്‍റായി ഉയര്‍ന്നു. നിഫ്റ്റി 1779 പോയിന്‍റ് ഉയര്‍ന്ന് 23,664 പോയിന്‍റായി ഉയര്ന്നു.

ഭയത്തിന്റെ സൂചികയായ വിക്സ് സൂചിക ജൂണ്‍ നാലിന് 26.74 ആയിരുന്നത് ഇപ്പോള്‍ 13.67 ആയി താഴ്ന്നു. “2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ നേടിയപ്പോള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 99 സീറ്റുകളേ ഉള്ളൂ എന്നതിനാല്‍ മോദി മൂന്നാം സര്‍ക്കാരിന് വലിയ ഭീഷണികളില്ലെന്ന് നിക്ഷേപകര്‍ക്ക് മനസ്സിലായി”-ആന്‍റിക് സ്റ്റോക് ബ്രോക്കിംഗ് പറയുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക