ബെംഗളൂരു: പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും പെണ്‍കരുത്തായി ബെംഗളൂരു സ്വദേശിനി എം. ഹാരിക. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോറബിള്‍ പാസ് ആയ ലേ ലഡാക്ക് മേഖലയില്‍ ഉംലിംഗ് ലാ പാസിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഓടിച്ചാണ് ഹാരിക അഭിമാനനേട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവില്‍ നിന്നുള്ള അക്യുപങ്ചറിസ്റ്റാണ് ഹാരിക. ലഡാക്കിലെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ (എവറസ്റ്റിനെക്കാള്‍ ഉയരത്തില്‍) ഒന്നാണ് ലാ പാസ്.
ഇവിടുത്തെ കാലാവസ്ഥ അതികഠിനമാണ്. റൈഡര്‍മാര്‍ മണല്‍ പൊടികളിലൂടെ ദൃശ്യപരതയില്ലാതെയാണ് ഇവിടേക്ക് പോകേണ്ടത്. ഓക്സിജന്റെ അളവ് കുറവായതിനാല്‍ ഒരു വാഹനത്തിനും ഒന്നാം ഗിയറിനോ 2-ആം ഗിയറിനോ അപ്പുറത്തേക്ക് പോകാന്‍ കഴിയില്ല.
ഈ റൂട്ട് സാഹസികതയില്‍ കുറവൊന്നുമല്ല. അതിശക്തമായ തണുത്ത കാറ്റുള്ള ചില കുത്തനെയുള്ള റോഡുകള്‍, ധാരാളം മണല്‍മൂടിയ പ്രദേശം എന്നിവയാണ് ഇവിടുത്തെ സവിശേഷത.
കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഉമിംഗ്ല ചുരത്തിലേക്ക് 4-5 സ്ത്രീ ബൈക്ക് യാത്രികര്‍ മാത്രമാണ് ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ബെംഗളൂരുവില്‍ നിന്നുള്ള രണ്ടാമത്തെ വനിതയാണ് ഹാരിക. സ്വന്തമായി ബൈക്ക് ഇല്ലെങ്കിലും വാടകയ്ക്ക് ബൈക്ക് എടുത്താണ് ഹാരിക ഈ നേട്ടം നേടിയിരിക്കുന്നത്.
ചെന്നൈ വെള്ളപ്പൊക്കം, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ സാമൂഹിക പ്രതിസന്ധികളിലും ഹാരിക സജീവമായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹെബ്ബാളിന് സമീപം സഹകാര്‍ നഗറിലാണ് ഹാരിക അമ്മയോടൊപ്പം താമസിക്കുന്നത്. 2018 മുതലാണ് ബൈക്ക് റൈഡിംഗില്‍ ഹാരികയ്ക്ക് താല്പര്യം തോന്നിത്തുടങ്ങിയത്. പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കുകയാണ് തന്റെ സ്വപ്നമെന്നും ഹാരിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: