ഉണ്ണി അമ്മയമ്പലത്തിന് ബാലസാഹിത്യപുരസ്കാരം
ആര്. ശ്യാംകൃഷ്ണന് യുവപുരസ്കാരം
ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്കാരം കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ ഭാഷകളിലായി പ്രൊഫ. അവതാര്‍ സിങ്, ഡോ. പുരുഷോത്തം അഗര്‍വാള്‍, റെന്ത്ലെയ് ലാല്റവ്ന, റോസാമ ചാങ്തു, ദുര്ഗാചരണ് ശുക്ല എന്നിവരും ഭാഷാ സമ്മാന്‍ അര്‍ഹരായി. പ്രമുഖ സംസ്കൃത പണ്ഡിതനായ ഡോ. കെ.ജി. പൗലോസ് കാലടി ശ്രീശങ്കരസംസ്കൃത സര്‍വ്വകലാശാലയുടെ ആദ്യ രജിസ്ട്രാറും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് ആര്. ശ്യാംകൃഷ്ണന്റെ മീശക്കള്ളന്‍ (ചെറുകഥ), ബാലസാഹിത്യ പുരസ്കാരത്തിന് ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് (നോവല്‍) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ ഭാഷകളിലായി 23 പേരാണ് യുവ പുരസ്കാരത്തിന് അര്‍ഹരായത്. സംസ്കൃതത്തിലുള്ള അവാര്‍ഡ് പിന്നീട് പ്രഖ്യാപിക്കും.
ഡോ. അജിതന് മേനോത്ത്, ഡോ. എ.ജി. ശ്രീകുമാര്‍, ഡോ. ഇ.വി. രാമകൃഷ്ണന് എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളത്തിലെ യുവ സാഹിത്യപുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി 24 പേരാണ് ബാലസാഹിത്യ പുരസ്കാരത്തിന് അര്‍ഹരായത്. ഡോ. അജയന് പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളത്തിലെ ബാലസാഹിത്യപുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: