Astrology

ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന് ഭാരത ശാസ്ത്രജ്ഞന്റെ പേര്, ‘ലാല്‍ ഗര്‍ത്തം’

Published by

ന്യൂദല്‍ഹി: ചൊവ്വയില്‍ പുതുതായി കണ്ടെത്തിയ ഗര്‍ത്തങ്ങളിലൊന്നിന്റെ പേര് ഭാരതത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞന്റേത്. ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാലിന്റെ പേരാണ് ചൊവ്വയിലെ ഗര്‍ത്തത്തിന് നല്കിയത്. ഒപ്പം മറ്റു ഗര്‍ത്തങ്ങള്‍ക്ക് ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും നഗരങ്ങളുടെ പേരും നല്കിയിട്ടുണ്ട്. യുപിയിലെ മുര്‍സാന്‍ ബിഹാറിലെ ഹില്‍സ എന്നീ നഗരങ്ങളുടെ പേരുകളാണ് നല്കിയിട്ടുള്ളത്. അതായത് ഇവയെല്ലാം ഇനി ലാല്‍ ഗര്‍ത്തം, ഹില്‍സ ഗര്‍ത്തം, മുര്‍സാന്‍ ഗര്‍ത്തം എന്നിങ്ങനെയാണ് അതറിയപ്പെടുക.

2021ല്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വയിലെ താര്‍സിസ് അഗ്‌നിപര്‍വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ചൊവ്വയിലെ ജലസാന്നിധ്യം കണ്ടെത്താനായി നാസ സജ്ജമാക്കിയ റഡാറായ ശാരദ് ആണ് കണ്ടെത്തലിന് പിന്നില്‍. ചൊവ്വയിലെ മംഗളാ ഗര്‍ത്തം കേന്ദ്രീകരിച്ചാണ് റഡാര്‍ പ്രവര്‍ത്തിക്കുന്നത്.

1972 മുതല്‍ 1983 വരെ സ്ഥാപനത്തെ നയിച്ചിരുന്നതും പ്രമുഖ ജിയോഫിസിസ്റ്റുമായ പ്രൊഫസര്‍ ദേവേന്ദ്രനാഥിനോടുള്ള ബഹുമാനാര്‍ത്ഥം 65 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തിന് ലാല്‍ ക്രേറ്റര്‍ എന്ന് പേര് നല്കുകയായിരുന്നു. ലാല്‍ ക്രേറ്ററിന്റെ കിഴക്ക് ഭാഗത്തുള്ള പത്ത് കിലോമീറ്റര്‍ വീതിയുള്ള ചെറിയ ഗര്‍ത്തമാണ് മുന്‍സാന്‍ ഗര്‍ത്തം, പടിഞ്ഞാറുഭാഗത്തുള്ളതിന് ഹില്‍സയെന്നും ശാസ്ത്രജ്ഞര്‍ പേര് നല്കുകയായിരുന്നു. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയനാണ് ഈ പേരുകള്‍ക്കെല്ലാം അനുമതി നല്കിയത്.

ചൊവ്വയുടെ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ ഭൂമധ്യരേഖയ്‌ക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുന്ന അഗ്‌നിപര്‍വ്വത പീഠഭൂമിയാണ് താര്‍സിസ്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതങ്ങളുള്ള പ്രദേശമാണിത്. ലാവയ്‌ക്ക് പുറമേ ലാല്‍ ഗര്‍ത്തത്തില്‍ മറ്റ് ഭൗമ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലം ഒരുകാലത്ത് തണുത്ത് നനഞ്ഞിരുന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്ന ശക്തമായ സൂചനകളാണ് ഈ ഗര്‍ത്തങ്ങള്‍ നല്കുന്നത്. വലിയ ഗര്‍ത്തമായ ലാല്‍ ഗര്‍ത്തത്തിലേക്ക് വെള്ളമൊഴുകിരുന്ന ചാലും അവശിഷ്ടങ്ങള്‍ ഇതിലൂടെ നീങ്ങിയിരുന്നതായുള്ള തെളിവും കണ്ടെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക