Main Article

ജനവിരുദ്ധ സര്‍ക്കാര്‍ ജനത്തെ വെല്ലുവിളിക്കുന്നു

Published by

കെ.സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

ങ്ങള്‍ക്കെന്തുമാകാം, നിങ്ങളാരാണ് ചോദിക്കാന്‍, ഇതാണ് മൂന്നാം വര്‍ഷം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഒരു സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ സമീപനും ജനവിരുദ്ധ നിലപാടും സ്വീകരിക്കുമ്പോള്‍ അതിനെ ചെറുത്തുതോല്പിക്കേണ്ട പ്രതിപക്ഷമാകട്ടെ ആളെ കാണിക്കാന്‍ മാത്രം പ്രസ്താവനകളിലും ലേഖനങ്ങളിലും എതിര്‍പ്പ് ഒതുക്കി നിര്‍ത്തുന്നു എന്നുമാത്രമല്ല, എല്ലാ ജനവിരുദ്ധ നിലപാടുകള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നതാണ് കേരളം ഇന്നുനേരിടുന്ന വലിയ പ്രതിസന്ധി. ഭരണകക്ഷിയുടെ ഉപനേതാവിനെ പോലെയാണ് നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണ മൊത്തക്കച്ചവടമായി വാങ്ങിക്കൂട്ടിയ ശേഷമാണ്.

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികള്‍ കേരളം ഭരിച്ചു മുടിച്ച ഈ മുന്നണികളാണ്. കടംവാങ്ങി, കടംവാങ്ങി അന്നന്നത്തെ അന്നത്തിന് വഴി തേടിയവര്‍ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും ചുറ്റിയടിക്കാനൊന്നും ഒരു നിയന്ത്രണവും കാണിച്ചില്ല. ഒരു ഭാഗത്ത് നാട്ടിനെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധി. മറുഭാഗത്ത് അധികാര ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും കഥകള്‍. ക്ഷേമ പെന്‍ഷന്‍ പോലും കിട്ടാത്ത, ഇരുകാലും നഷ്ടപ്പെട്ട കണ്ണൂര്‍ ജില്ലയിലെ വാസുവേട്ടന്‍ വിഷം വാങ്ങാന്‍ പോലും കാശില്ലാത്ത കാര്യം വേദനയോടെ പറഞ്ഞത് തെരഞ്ഞെടുപ്പുകാലത്ത് നാം കേട്ടതാണ്. മറിയക്കുട്ടിമാര്‍ ഒറ്റപ്പെട്ട സംഭവമോ അപൂര്‍വമോ അല്ല. കേരളത്തിന്റെ പരിഛേദമാണെന്ന് നമുക്കു മനസ്സിലാകും.

ക്രമസമാധാന തകര്‍ച്ചയും സ്റ്റാലിനിസ്റ്റുവത്കരണവുമാണ് പിണറായി സര്‍ക്കാരിന്റെ മറ്റൊരു സംഭാവന. പ്രതിഭാശാലിയായ ഒരു പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥിയെ ദിവസങ്ങളോളം വെളളംപോലും കൊടുക്കാതെ മര്‍ദ്ദിച്ചു കൊന്നു കെട്ടിത്തൂക്കിയ നാടായി കേരളം അധഃപ്പതിച്ചു. സിപിഎമ്മിന്റെ പോഷക സംഘടനകളുടെയെല്ലാം ജോലി ഇതാണ്. ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തൊട്ടാകെ. ആര്‍ക്കും എന്തും ചെയ്യാം എന്നായിരിക്കുന്നു. ചോദിക്കാന്‍ ആരുമില്ല. കേരളം അതിവേഗം ഒരു ഗാങ്‌സ്റ്റര്‍ സ്‌റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നു തന്നെ പറയേണ്ടിവരും. ഗുണ്ടകള്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണ്. പട്ടാപ്പകല്‍ പോലും ഇക്കൂട്ടര്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ദിവസേനയെന്നോണം കാണുന്ന ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഇല്ലാതെ മലയാളിയുടെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല. കൊട്ടിഷോഷിച്ച് ഷോ കാണിക്കാന്‍ മേയറാക്കിയ യുവതി അധികാരത്തിന്റെ ധാര്‍ഷ്ട്യത്താല്‍, എംഎല്‍എആയ ഭര്‍ത്താവിനോടൊപ്പം നടുറോഡില്‍ നിയമം കയ്യിലെടുക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. അവര്‍ ധാഷ്ട്യത്തോടെ പെരുമാറുമ്പോള്‍ കേരളത്തിന്റെ മുഖമുദ്രയായി അതുമാറുകയാണ്.

ഈ രാജ്യം മുഴുവന്‍ പുരോഗമിക്കുമ്പോള്‍ കേരളം മാത്രം നിന്നിടത്തു നില്‍ക്കുകയോ പിന്നിലേക്കുപോകുകയോ ചെയ്യുന്നു. ഒരു കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെല്ലാം കേരളം മുന്നിലായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു അതെല്ലാമെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒരസുഖത്തിനും സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാതെയായി. കൈയ്‌ക്കു പകരം നാക്ക് ശസ്ത്രക്രിയ നടത്തുന്നവര്‍, ശസ്ത്രക്രിയ ചെയ്ത കത്തി വയറ്റില്‍ വച്ച് കുത്തിക്കെട്ടുന്നവര്‍, ഐസിയുവില്‍പോലും രോഗിയായ സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍, ഗര്‍ഭസ്ഥ ശിശുവിന് ചികിത്സ നിഷേധിച്ച് വയറ്റില്‍വച്ചു തന്നെ മരണം വിധിക്കുന്നവര്‍…ആരോഗ്യകേരളത്തിന്റെ നേര്‍ചിത്രം ഇതൊക്കെയാണ്.

തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന കാലത്ത് പാര്‍ട്ടിയുടെയും മന്ത്രിമാരുടെയും സ്വന്തക്കാര്‍ക്കുമാത്രം ജോലിലഭിക്കുന്ന നാടായി കേരളം മാറി. പിഎസ്‌സിയെ പോലും നോക്കുകുത്തിയാക്കി നിയമനങ്ങള്‍ നടക്കുന്നു. പിഎസ്‌സി പരീക്ഷകളും അട്ടിമറിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കണമെങ്കില്‍ വ്യാവസായ, കാര്‍ഷിക രംഗങ്ങളില്‍ വളര്‍ച്ച കൈവരിക്കണം. എന്നാല്‍ കാര്‍ഷിക മേഖല മുരടിച്ചു. കൃഷിഭൂമി ഇല്ലാതായി. കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കുന്നില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിലയില്ലാത്ത അവസ്ഥയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഒരു വ്യവസായ അനുകൂല അന്തരീക്ഷവും കേരളത്തിലില്ല. ഒരു വ്യവസായവും തുടങ്ങാനും കേരളത്തിലാര്‍ക്കും ധൈര്യമില്ല. ആരും ഇങ്ങോട്ട് വരില്ല. വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകര്‍ച്ചയ്‌ക്കും കാരണം കമ്യൂണിസ്റ്റുകാര്‍ തന്നെ. സ്‌കൂള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ യോഗ്യതയില്ലാത്ത, സ്വന്തക്കാരെ തിരുകികയറ്റി എല്ലാത്തിനെയും തകര്‍ത്തു. ഭരണം എന്നാല്‍ സ്വന്തക്കാരെ ഉന്നത സ്ഥാനങ്ങളിലും അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും എല്ലാ ശ്രേണികളിലും തിരുകികയറ്റുക എന്നതാക്കി സിപിഎം നയം. സഹകരണമേഖലയെ കൊള്ളയടിച്ചു.

ഏതാണ്ടെല്ലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാജ പേരിലും മറ്റ് പലരുടെ ജാമ്യത്തിലും കോടികള്‍ വായപയെടുത്ത് തിരിമറി നടത്തി. ഇടതും വലതും ഇക്കാര്യത്തില്‍ മത്സരിക്കുകയാണെന്നതാണ് ശ്രദ്ധേയം. സമരങ്ങള്‍ പോലും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റേതാണ്. കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി, സോളാര്‍ സമരം നടത്തിയപ്പോള്‍ അത് പിന്‍വലിച്ചോടാന്‍ പിന്നാമ്പുറ ചര്‍ച്ച നടത്തിയ കഥ പുറത്തുവന്നത് നാം കണ്ടല്ലോ. ഇക്കാര്യം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒടുവില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഉന്നതരിലേക്കെത്തുമെന്നറിഞ്ഞതോടെ ഇടതും വലതും ചേര്‍ന്ന് ഒത്തുതീര്‍ത്ത കഥ കേരളീയരൊക്കെ ഞെട്ടലോടെയാണ് കേട്ടത്.

ഇങ്ങനെ ജനവിരുദ്ധമായ നിലപാടിലൂടെ സര്‍ക്കാരും സിപിഎമ്മും ഒറ്റപ്പെടുമ്പോള്‍ വര്‍ഗീയത ഇളക്കിവിട്ട് വോട്ടുവാങ്ങാനാണ് ഇടതുമുന്നണി ശ്രമിച്ചത്. യുഡിഎഫും അതുതന്നെ പ്രവര്‍ത്തിച്ചു. വടകരയിലൊക്കെ നാം കണ്ടതതാണ്. നാലോട്ടിനുവേണ്ടി എത്ര നീചമായ വര്‍ഗ്ഗീയ നയവും പ്രചരണവും സ്വീകരിക്കുമെന്ന് രണ്ടുമുന്നണികളും ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കുകാട്ടിത്തന്നു.

മാടമ്പി രാഷ്‌ട്രീയമാണ് സിപിഎം ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത്. ബംഗാളിലെ 37 കൊല്ലത്തെ സിപിഎം ഭരണത്തിന് തീരശ്ശീല വീണത് അവിടത്തെ ജനം ധൈര്യമായി പ്രതികരിച്ചപ്പോഴാണ്. സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ എല്ലാം സഹിച്ച് 37 വര്‍ഷങ്ങള്‍ കഴിഞ്ഞ ബംഗാള്‍ ജനത ഒടുവില്‍ പ്രതികരിച്ചു. സിപിഎം ഭരണത്തെ അവര്‍ തൂത്തെറിഞ്ഞു. കേരളത്തിലും ഇങ്ങനെയൊരു മുന്നേറ്റം വേണ്ടിയിരിക്കുന്നു. ബംഗാളില്‍ മുഹമ്മദ് സലിമുമാരുടെ തോളില്‍ കയ്യിട്ട് സിപിഎം-കോണ്‍ഗ്രസ് ഐക്യം സിന്ദാബാദ് വിളിക്കുന്നവര്‍ക്ക് അതിനു കഴിയില്ല. അതിന് ബിജെപിക്ക് മാത്രമേ കഴിയൂ. അതിന് കളമൊരുക്കുന്ന രീതിയിലേക്ക് കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷം ഉടനടി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുണ്ടാകുന്നില്ലെങ്കില്‍ കേരളത്തിന് നഷ്ടമേ ഉണ്ടാകൂ. അധികാരത്തിന്റെ ഹുങ്കില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നവരോട് ഒരു ജനതയുടെ വിലാപം രോഷമായി മാറി നിങ്ങള്‍ക്കു നേരെ ഉയരുന്നുണ്ട് എന്നത് എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക