Samskriti

പൂജാ പുഷ്പങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍

Published by

ങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയവര്‍ക്ക് ശൈവവും ശാക്തേയവുമായ പുഷ്പങ്ങളും ദുര്‍ഗക്ക് ശാക്തേയമായ പുഷ്പങ്ങളും സമര്‍പ്പിക്കാം.

ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ കൈയില്‍ പൂജാപുഷ്പങ്ങള്‍ കരുതുക. അത് സ്വഗൃഹത്തിലെ പൂന്തോട്ടത്തില്‍ നിന്നായാല്‍ ഉത്തമം. പൂജാപുഷ്പങ്ങളുടെ സമര്‍പ്പണം ശുഭകരമായ ഫലങ്ങള്‍ക്ക് കാരണമാകും.

സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളില്‍ ആര്‍ക്കും പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കാം. നിര്‍മ്മല പുഷ്പങ്ങളും നിര്‍മ്മല മനസ്സും ഈശ്വരസന്നിധിയില്‍ എന്നും പ്രിയപ്പെട്ടതാണ്.

വൈഷ്ണവം, ശൈവം, ശാക്തേയം എന്നിങ്ങനെയുള്ള ആധാധനാ സമ്പ്രദായത്തില്‍ അനുഗൃഹീതമാണ് ക്ഷേത്രങ്ങളും ക്ഷേത്ര നഗരികളും. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തുകയും യഥാവിധി വഴിപാടുകള്‍ നടത്തുകയും ചെയ്യുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിനൊപ്പം ഇഷ്ട ദൈവങ്ങള്‍ക്ക് ഇഷ്ടപുഷ്പങ്ങള്‍ കൂടി സമര്‍പ്പിച്ചാലോ? ഗുണഫലം ഇരട്ടിക്കും.

വൈഷ്ണവ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, ചുവന്നമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക മുതലായ പുഷ്പങ്ങള്‍ കരുതുക. വൈഷ്ണവ പ്രീതികരമായ കാര്യങ്ങള്‍ക്കും വിഷ്ണുപൂജയ്‌ക്കും അത്യുത്തമമാണ് ഈ പൂക്കള്‍.

വിഷ്ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവും പ്രധാനം. ഇഷ്ട ദൈവങ്ങളെ അറിയുക. ഇഷ്ട പുഷ്പങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കുക.

എരിക്കിന്‍ പൂവ്, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, വലിയ കര്‍പ്പുര തുളസി, നന്ത്യാര്‍വട്ടം, മന്ദാരം, നീര്‍മാതളം, കരിങ്കൂവളം, കൂവളം മുതലായ പുഷ്പങ്ങള്‍ ശൈവ പ്രധാനമായതും ശിവപൂജയ്‌ക്ക് ഉത്തമവുമാകുന്നു.

ഇനി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എന്ത് സമര്‍പ്പിക്കും എന്ന് വ്യാകുലചിത്തരാകേണ്ടതില്ല. വീട്ടുമുറ്റത്തു നിന്ന് ഇറുത്ത ഒരു പിടി പുഷ്പങ്ങളാകട്ടെ, ഇഷ്ട ദേവനുള്ള കാണിക്ക.
ആ പുഷ്പങ്ങളാല്‍ ചെയ്യപ്പെടുന്ന അര്‍ച്ചനയും അതിന്റെ ഫലപ്രാപ്തിയും വളരെ വലുതാണ്.

ഇവ നിഷിദ്ധം
പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒരുകാര്യം ഓര്‍ക്കുക നിലത്തു വീണവ, ഒരു തവണ ഉപയോഗിച്ചവ, ഇതള്‍ കൊഴിഞ്ഞവ, ഇതളില്‍ ദ്വാരമുള്ളവ, വിരിയാത്തവ, തലമുടി വീണ എരിക്കിന്‍ പൂവ് എന്നിവ യാതൊരു കാരണവശാലും സമര്‍പ്പിക്കരുത്. അങ്ങനെ ചെയ്താല്‍ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

സപ്ത ഗ്രഹങ്ങളും പൂജാപുഷ്പങ്ങളും

ഗ്രഹങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനിഷ്ടത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ അനിഷ്ടത്തേയും യഥാവിധിയുള്ള പുഷ്പ സമര്‍പ്പണത്തിലൂടെ അനുഗ്രഹമാക്കി മാറ്റാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം. സൂര്യാദി സപ്തഗ്രഹങ്ങള്‍ക്ക് പ്രീതികരമായ പൂക്കള്‍ ചുവടെ:

സൂര്യന് – കൂവളത്തില,
ചന്ദ്രന്- വെള്ളത്താമര
ചൊവ്വക്ക് – ചുവന്ന പൂക്കള്‍
ബുധന് – തുളസി
വ്യാഴത്തിന് – ചെമ്പകം,
ശുക്രന്-മുല്ല,
ശനിക്ക് – കരിങ്കൂവളം

ദേവതകളും പുഷ്പങ്ങളും

ഓരോ ദേവതയുടെയും ആരാധനയ്‌ക്ക് അവര്‍ക്ക് ഉതകുന്ന പുഷ്പങ്ങള്‍ തന്നെ വേണമെന്നാണ് വിധി. അവ ഇങ്ങനെ:

ഗണപതി-കറുകപ്പുല്ല്.
ദുര്‍ഗ-കുങ്കുമപ്പൂവ്
സരസ്വതി-താമര
കാളി-ചെമ്പരത്തി, തെച്ചി
സുബ്രഹ്മണ്യന്‍-ചുവന്ന
പൂക്കള്‍, തെച്ചി
ധര്‍മ്മശാസ്താവ്-തെച്ചി
വിഷ്ണു- മന്ദാരം
കൂര്‍മ്മം-ചെത്തിമൊട്ട്
വരാഹം-തുളസി
നരസിംഹം- ചുവന്ന തെച്ചി
വാമനന്‍-കുറിഞ്ഞി
പരശുരാമന്‍-രാമതുളസി
ശ്രീരാമന്‍-മുല്ലമൊട്ട്
ബലരാമന്‍-വെളുത്ത
ശംഖുപുഷ്പം
ശ്രീകൃഷ്ണന്‍-തുളസി,
നില ശംഖുപുഷ്പം
കല്‍ക്കി-നന്ദ്യാര്‍വട്ടം
മഹാലക്ഷ്മി-ചുവന്ന താമര

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by