India

സിഎഎ: പൗരത്വം നല്കിയത് മുന്നൂറിലധികം പേര്‍ക്ക്

Published by

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പൗരത്വമേകിയത് മുന്നൂറിലധികം പേര്‍ക്ക്. ബുധനാഴ്ച ഇവര്‍ക്കുള്ള പൗരത്വ രേഖകള്‍ ഇ-മെയിലില്‍ അയച്ചു. ഇതില്‍ 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അഭയ്കുമാര്‍ ഭല്ല ദല്‍ഹിയില്‍ രേഖകള്‍ നേരിട്ട് കൈമാറിയിരുന്നു.

പൗരത്വ അപേക്ഷകള്‍ പരിശോധിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി അപേക്ഷകള്‍ പരിശോധിക്കും. പൗരത്വം സ്ഥിരീകരിക്കുന്നതിനും അനുവദിക്കാനുമുള്ള പ്രക്രിയ വരും ആഴ്ചകളിലും തുടരുമെന്നു മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 12നാണ് പൗരത്വാപേക്ഷയ്‌ക്കുള്ള പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. അന്നു മുതല്‍ നൂറുകണക്കിന് അപേക്ഷകള്‍ ലഭിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടലിനു പുറമേ പ്രത്യേക ആപ്പും അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മന്ത്രാലയം പുറത്തിറക്കി.

2014 ഡിസം. 31നു മുമ്പ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഭാരതത്തിലെത്തിയ ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രൈസ്തവ, ബുദ്ധ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാം. മുമ്പ് 11 വര്‍ഷം ഭാരതത്തില്‍ സ്ഥിര താമസമാക്കിയവര്‍ക്കായിരുന്നു പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി. സിഎഎ പ്രകാരം ഇത് ആറു വര്‍ഷമായി കുറച്ചു. മൂന്ന് അയല്‍ രാജ്യങ്ങളിലെ മറ്റു മത വിഭാഗക്കാര്‍ക്കും മറ്റു രാജ്യങ്ങളിലെ വിദേശ പൗരര്‍ക്കും സാധാരണയായി പൗരത്വാപേക്ഷയ്‌ക്ക് തടസങ്ങളില്ല.

2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10നു നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയില്ല. ഈ വര്‍ഷം മാര്‍ച്ച് 11നാണ് ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക