തിരുവനന്തപുരം: സ്വര്‍ണം തട്ടിയെടുക്കാന്‍ കബളിപ്പിച്ച് കല്യാണം നടത്തിയെന്നാരോപിച്ച് വധുവും കുടുംബവും പരാതി നല്കി. പരാതിയെത്തുടര്‍ന്ന് വരനും ബന്ധുക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരെയാണ് വിവാഹം കഴിഞ്ഞ ഉടനെ വധുവും കുടുംബവും പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍, മിഥുനുമായി ബന്ധുമുണ്ടായിരുന്നെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ അവിടെയെത്തി ബഹളമുണ്ടാക്കി.
മിഥുനുമായി നേരത്തെ ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് 39 കാരി ബഹളമുണ്ടാക്കിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ചുവെന്നുകാട്ടി മിഥുനെതിരെ 39 കാരി കരമന പോലീസില്‍ പരാതിയും നല്കി.
വധുവിനെ ബന്ധുക്കളെത്തി തിരികെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് അറിഞ്ഞിട്ടും വീട്ടുകാര്‍ മറച്ചുവച്ച് കല്യാണം നടത്തുകയായിരുന്നുവെന്നാണ് വധുവിന്റെ ബന്ധുക്കളുടെ ആരോപണം.
സ്വര്‍ണാഭരണം കൈക്കലാക്കി വിദേശത്തേക്ക് കടക്കാനാണ് മിഥുന് വിവാഹം കഴിച്ചതെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. മിഥുനും രക്ഷിതാക്കള്‍ക്കും എതിരേ വഞ്ചനാക്കുറ്റം ചുമത്തി ഫോര്‍ട്ട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: