ന്യൂദൽഹി: മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തുന്നത് ആശങ്കാജനകമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശനിയാഴ്ച ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാനുമായുള്ള കോൺഗ്രസിന്റെ ബന്ധത്തെയും സിംഗ് ചോദ്യം ചെയ്തത്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ എപ്പോഴും ശ്രമിക്കുന്ന പാകിസ്ഥാന്റെ രാഹുൽ ഗാന്ധിയോടുള്ള അഗാധമായ സ്നേഹം കോൺഗ്രസ് വിശദീകരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള ഈ അഗാധമായ സ്നേഹത്തിന് (അഗാധ് പ്രേം) പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കണം. ഇത് വളരെ ആശങ്കാജനകമാണ്, ഈ സ്നേഹത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019ലെ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ കൈകളുണ്ടെന്ന് വീമ്പിളക്കിയ മുൻ പാക് മന്ത്രിയായ ചൗധരി മെയ് 1 ന് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തതിനൊപ്പം “രാഹുൽ തീയിൽ കുരുത്തത്” എന്ന അടിക്കുറിപ്പോടെ ബിജെപി നേതാക്കളെ നിശിതമായി വിമർശിച്ചിരുന്നു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ മുൻ മന്ത്രി, രാഹുലിനെ പ്രശംസിച്ചാൽ അത് ആശങ്കാജനകമാണ്. പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് വിശദീകരണം നൽകണമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അയൽരാജ്യങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സിംഗ് പറഞ്ഞു. എന്നാൽ സ്വാധീനിക്കാനുള്ള ‘ഔകാത്ത്’ (പ്രാപ്തി) പാകിസ്ഥാന് ഇല്ലെന്ന് സിംഗ് വ്യക്തമാക്കി.
നേരത്തെ അധികാരത്തിൽ വന്നാൽ സമ്പത്ത് പുനർവിതരണം സംബന്ധിച്ച സർവേ നടത്തുമെന്ന പാർട്ടിയുടെ വാഗ്ദാനത്തെ മുൻ പാകിസ്ഥാൻ മന്ത്രി ശനിയാഴ്ച വീണ്ടും രാഹുലിനെ അഭിനന്ദിച്ചിരുന്നു. അതേ സമയം കോൺഗ്രസ് ആഗ്രഹിക്കുന്ന രീതിയിൽ സമ്പത്ത് പുനർവിതരണം ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും വെനസ്വേലയിൽ സംഭവിച്ചതുപോലെ അനിയന്ത്രിതമായ പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും സിംഗ് പറഞ്ഞു.
ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ സർക്കാരിന് പങ്കുണ്ടെന്ന് മന്ത്രിയായിരുന്ന കാലത്ത് സമ്മതിച്ച ഒരാളിൽ നിന്നാണ് പ്രശംസ ലഭിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
2019-ൽ ജമ്മു കശ്മീരിൽ നടന്ന മാരകമായ പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി പാകിസ്ഥാൻ ആണെന്ന് മൂന്നര വർഷം മുമ്പ് അന്നത്തെ മന്ത്രിയായിരുന്ന ചൗധരി വിവാദപരമായ തുറന്നുപറച്ചിൽ നടത്തിയിരുന്നു.
“ഹംനേ ഹിന്ദുസ്ഥാൻ കോ ഗുസ് കെ മാര (ഞങ്ങൾ ഇന്ത്യയെ അവരുടെ വീട്ടിൽ അടിച്ചു) പുൽവാമയിലെ ഞങ്ങളുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ഈ രാജ്യത്തിന്റെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്,” – ചൗധരി ദേശീയ മാധ്യമത്തിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: