ചങ്ങാനേശ്ശേരി: എന്‍എസ്എസ് രജതജൂബിലി സമ്മേളനത്തില്‍ ശ്രീ മന്നത്ത് പദ്മനാഭന്റെ ക്ഷണം അനുസരിച്ചാണ് വീര സവര്‍ക്കര്‍ ചങ്ങാനേശ്ശേരിയില്‍ എത്തിയത്. 1937 ല്‍ ജയില്‍ മോചിതനായ സവര്‍ക്കര്‍ അവിഭക്ത ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചു ഹിന്ദു സമാജ സംഘാടന പ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു. അങ്ങനെ 1940 ല്‍ അദ്ദേഹം തിരുവിതാംകൂറിലും എത്തിച്ചേര്‍ന്നു.
മദ്രാസില്‍ നിന്നും ട്രെയിനില്‍ ചങ്ങനാശ്ശേരിയില്‍ എത്തിയ വീര സവര്‍ക്കറിന് ഗ്രാമഗ്രാമങ്ങള്‍ തോറും സ്വീകരണം നല്‍കിയാണ് സമ്മേളന നഗരി ആയ ചങ്ങനാശ്ശരിയിലേക്ക് ആനയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും അദ്ദേഹത്തെ കാണുവാന്‍ ജനങ്ങള്‍ കൂടിയിരുന്നു. അവിടെയെല്ലാം വലിയ സ്വീകരണം ആണ് ലഭിച്ചത്.
എന്‍എസ്എസ് രജതജൂബിലി സമ്മേളനത്തില്‍ ചങ്ങനാശ്ശേരി നഗരസഭ അദ്ദേഹത്തിന് മംഗള പത്രം നല്കി ആദരിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വീരസവര്‍ക്കര്‍ ഹിന്ദു സംഘാടനത്തെ കുറിച്ചും അതിന്റെ സമകാലിക രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചും ജാതീയമായി ഭിന്നിച്ചു നില്ക്കുന്ന ഹിന്ദുക്കള്‍ ഒന്നായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആയിരക്കണക്കിന് ഹിന്ദുക്കള്‍ എത്തിയ ആ വേദിയില്‍ ഉജ്ജ്വല പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച വര്‍ണ്ണശബളമായ രജതജൂബിലി സമ്മേളനത്തില്‍ പൗരപ്രമാണികള്‍ ആയ ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.
നായര്‍ സമുദായം മാത്രമല്ല എല്ലാ ഹിന്ദു സമുദായങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ ഏകീകരണത്തിനും ഉന്നമനത്തിനും ഒത്തൊരുമക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്ന് മന്നത്താചാര്യന് പലപ്പോഴും ഓര്‍മ്മിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഭാരതീയത എന്ന നമ്മുടെ ഏകസ്വത്വ ബോധത്തിലേക്ക് എത്തിച്ചേരുക എന്ന പ്രഥമകര്‍ത്തവ്യ നിര്‍വ്വഹണത്തിനാണ് എല്ലാ ഹിന്ദു സംഘടനകളും പ്രവര്‍ത്തിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ലക്ഷ്യം. അതില്‍ ചിലത് താഴെ;
കോഴഞ്ചേരി എന്‍എസ്എസ് കരയോഗത്തില്‍ ചെയ്ത പ്രസംഗം:
‘നായര്‍ സര്‍വീസ് സൊസൈറ്റി നായന്മാരുടെ ഗുണത്തെ മാത്രം കരുതി ഉണ്ടാക്കിയിട്ടുളളതല്ല. ഹിന്ദുക്കളെല്ലാം ഒന്നാകാനും നന്നാകാനും ഉള്ള പ്രവൃത്തികളും ഞങ്ങളുടെ ഉദ്ദേശ്യങ്ങളില്‍പ്പെട്ടതാണ്. രാജ്യക്ഷേമത്തിനുവേണ്ടി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ നായന്മാരെ തയ്യാറാക്കുന്നതും എന്‍.എസ്.എസ്. പ്രവൃത്തിയാണ് എന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.’
പത്തനംതിട്ടയിലെ എന്‍എസ്എസ് പ്രവര്‍ത്തക സമ്മേളനത്തില്‍;
‘ദൈവത്തിന്റെ മുമ്പാകെയെങ്കിലും നാം അസമത്വം കൂടാതെ ജീവിക്കേണ്ടതാണെന്നു ഗ്രഹിക്കണം. നായന്മാര് നമ്പൂതിരിയെക്കാള്‍ താണതല്ലെന്നും പുലയനെക്കാള്‍ ഉയര്‍ന്നതല്ലെന്നും മനസ്സിലാക്കണം. അങ്ങനെ ഒരു മനുഷ്യബോധം ഉണ്ടായാല്‍ പരിശുദ്ധമായ മതപ്രചാരം തനിയെ ഉദിച്ചുകൊളളുമെന്നാണെന്റെ വിശ്വാസം. ക്ഷേത്രങ്ങളെല്ലാം നമ്മെ ഉത്തമ ജീവിതത്തിലേക്കു നയിക്കാന്‍ ഉണ്ടാക്കിയിട്ടുളളതാണ്. മതവും മതസ്ഥാപനവും മനുഷ്യനെ നേര്‍വഴി നടത്തി ദൈവത്തെ പ്രാപിക്കാന്‍ ഉണ്ടായിട്ടുളളതാണ്. അതു മുഴുവനും സ്വാര്‍ത്ഥമതികളുടെ കയ്യില്‍പ്പെട്ട് അന്ധതയും അസ്വാതന്ത്ര്യവും അന്യോന്യമത്സരവും ഉണ്ടാകുന്ന സ്ഥാപനങ്ങളായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: