ലഖ്നൗ: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ(എഎംയു) 123 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി (എഎംയു) വൈസ് ചാന്‍സലറായി വനിത. പ്രൊഫ. നൈമ ഖാത്തൂനാണ് പുതിയ വിസി.
ജാമിയ മിലിയ സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവയ്ക്ക് പിന്നാലെ ആദ്യമായ വനിതാ വിസി ചാര്‍ജെടുക്കുന്ന മൂന്നാമത്തെ കേന്ദ്ര സര്‍വകലാശാലയാണ് എഎംയു. 2019ല്‍ നജ് അക്തര്‍ ജാമിയ മിലിയ സര്‍വകലാശാലയുടെയും 2022ല്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് ജെഎന്‍യുവിന്റെയും വിസിമാരായി നിയമിക്കപ്പെട്ടിരുന്നു. സര്‍വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക അനുമതിയോടെയാണ് നൈമയുടെ നിയമനം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനോടും അനുമതി വാങ്ങിയിരുന്നു.അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. നൈമ ഖത്തൂണ്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായിരിക്കെയാണ് വിസിയായി നിയമനം ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. വൈസ് ചാന്‍സലാറായിരുന്ന താരിഖ് മന്‍സൂര്‍ രാജിവച്ച് ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലറായി നോമിനേറ്റ് ചെയ്യപ്പെട്ടതോടെ പ്രൊഫ. നൈമയുടെ ഭര്‍ത്താവ് പ്രൊഫ. മുഹമ്മദ് ഗുല്രേസ് ആക്ടിങ് വിസിയായി ചുമതല നോക്കി വരികയായിരുന്നു.
അവര്‍ ഒരു അധ്യയന വര്‍ഷം സെന്‍ട്രല്‍ ആഫ്രിക്കയിലെ റുവാണ്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചു. എഎംയുവില്‍ വിവിധ അഡ്മിനിസ്ട്രേറ്റീവ് റോളുകളിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി പ്രോക്ടര്‍, ഇന്ദിരാഗാന്ധി ഹാളിലും അബ്ദുള്ള ഹാളിലും പ്രൊവോസ്റ്റുകൂടിയായിരുന്നു.
നയിമ ഖാത്തൂന് പൊളിറ്റിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ബിരുദമുണ്ട്. ഡെവലപ്പിംഗ് സൊസൈറ്റികളുടെ പഠന കേന്ദ്രം, ഡല്‍ഹി, എഎംയു എന്നിവിടങ്ങളില്‍ അവര്‍ ഡോക്ടറല്‍ ജോലികള്‍ നടത്തി. യൂണിവേഴ്സിറ്റി ഓഫ് ലൂയിസ്വില്ലെ (യുഎസ്എ), യൂണിവേഴ്സിറ്റി ഓഫ് ആല്‍ബ യൂലിയ (റൊമാനിയ), ചുലലോങ്കോണ്‍ യൂണിവേഴ്സിറ്റി (ബാങ്കോക്ക്), ഇസ്താംബൂള്‍ (തുര്‍ക്കി), ബോസ്റ്റണ്‍ (യുഎസ്എ) എന്നിവിടങ്ങളിലെ ഹോളിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ തന്റെ ഗവേഷണ കണ്ടെത്തലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: