ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഡിജിയാത്ര സംവിധാനമെത്തുന്നു. ഈ മാസം അവസാനത്തോടെ സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമെത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും വിധത്തിൽ നടപടികൾ പൂർത്തിയാക്കാം. വിവിധ ചെക് പോയിന്റുകളിൽ നിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് ഒഴിവാക്കാം എന്നതാണ് പ്രധാന പ്രത്യേകത.
ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിംഗ് പാസ് അപ്ലോഡ് ചെയ്യുന്നതോടെ പ്രവേശന കവാടത്തിലെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാകും. പ്രവേശന കവാടത്തിലെ ക്യാമറ യാത്രക്കാരന്റെ മുഖം തിരിച്ചറിയുന്നതിനാൽ പിന്നീട് മറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ബാഗേജ് ചെക്കിംഗ് വേളയിൽ മാത്രമാകും ഉണ്ടാകുക.
തിരുവനന്തപുരം, ബഗ്ദേഗ്ര, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇന്ദോർ, മംഗലാപുരം, പട്ന, റായ്പുർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സംവിധാനമെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: