തൃശൂര്‍: ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയില്‍ നിന്നും phenylpropanoid glycosides വിഭാഗത്തില്‍പ്പെടുന്ന ഔഷധമൂല്യമുള്ള രാസസംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള പ്രക്രിയക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല പേറ്റന്റ് നേടി. അസ്ഥി, പേശി സംബന്ധമായ നീരുവീക്കത്തിനു നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗത്തിലുള്ള ഒരു ഔഷധ സസ്യമാണിത്. ഈ സസ്യത്തിന്റെ വേരുകള്‍, ഇലകള്‍, വിത്തുകള്‍ എന്നിവ വാതരോഗം സുഖപ്പെടുത്തുന്നതിന് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്റെ രോഗശമന സ്വഭാവത്തിന് നിദാനമായ സജീവ ഘടകങ്ങളും അതിന്റെ പ്രവര്‍ത്തന രീതിയും പഠനവിധേയമായിരുന്നില്ല. വേരും ഇലയും ഔഷധ ഗുണങ്ങളുള്ള ഫിനൈല്‍പ്രോപ്പനോയിഡ് വിഭാഗത്തില്‍പ്പെടുന്ന ജൈവരാസ സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്.
ആക്റ്റിയോസൈഡ് (Acteoside), അര്‍ട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങള്‍ ശുദ്ധമായ സംയുക്തങ്ങളായി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് പേറ്റ്ന്റ് ലഭിച്ചത്. ഉയര്‍ന്ന നിരോക്സീകരണ ശേഷിയും നീര് നിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളവയാണ് ഈ ജൈവ, രാസ സംയുക്തങ്ങള്‍. ഇതില്‍ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുന്നതും, നീര് നിയന്ത്രിക്കുന്നതും, കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നതുമാണെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇലയില്‍ നിന്നും വേരില്‍ നിന്നും ഈ രാസഘടകങ്ങള്‍ വേര്‍തിരിക്കാന്‍ വികസിപ്പിച്ചെടുത്ത രീതികള്‍ വ്യത്യസ്തമാണ്. ഈ രണ്ടു ഘടകങ്ങളും സ്റ്റഫിലോകോക്കസ് ഓറിയസ്, ക്ലെബ്സിയെല്ല ന്യുമോണിയ, ഇ-കോളി തുടങ്ങിയ രോഗകാരികളായ ബാക്ടീരിയകളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതുമാണെന്ന് ഇതോടനുബന്ധിച്ച പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഈ രണ്ടു രാസ സംയുക്തങ്ങള്‍ വേര്‍തിതിരിച്ച് ഒറ്റക്കോ മിശ്രിതമായോ മറ്റു വ്യത്യസ്തങ്ങളായ പ്രവര്‍ത്തന രീതികളുള്ള ജൈവസംയുക്തങ്ങളുമായോ ചേര്‍ത്തു നീരു സംബന്ധമായും മുറിവുണക്കുന്നതിനും നിലവില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഔഷധഗുണങ്ങള്‍ക്കായും ചികിത്സാമേഖലയില്‍ ഉപയോഗിക്കാവുന്നതാണ്.
കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഓടക്കാലിയിലുള്ള സുഗന്ധ തൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഡോ. ആന്‍സി ജോസഫ്, ഡോ. സാമുവേല്‍ മാത്യു, ഡോ. എ.എം. ചന്ദ്രശേഖരന് നായര്‍ എന്നിവരാണ് ഗവേഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: