Categories: Kerala

പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി; ടിടിഇ വിനോദിനെ രണ്ട് കൈകൾ കൊണ്ടും പിന്നിൽ നിന്നും തള്ളി, കൂസലില്ലാതെ പ്രതിയുടെ പ്രതികരണം

Published by

തൃശൂർ:  വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. എസ്11കോച്ചിന്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് ഒഡിഷ സ്വദേശിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. ‘ഞാന്‍ തള്ളി, അവന്‍ വീണു’ എന്നാണ് ആര്‍പിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞത്. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by