Categories: KeralaThrissur

ചിമ്മിനി ഡാം വറ്റി വരളുന്നു; അവശേഷിക്കുന്നത് ഒരു മാസത്തേക്കുളള വെളളം, ദിവസങ്ങള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്‌ക്കും

Published by

പുതുക്കാട്: കൊടുംവേനലില്‍ വറ്റിവരണ്ട് ചിമ്മിനി ഡാം. ഏറ്റവും അവസാനത്തെ കണക്ക് അനുസരിച്ച് ഒന്നര മാസത്തേക്കുളള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതിലും പരിതാപകരമായിരുന്നു ചിമ്മിനിയുടെ അവസ്ഥ. എന്നാല്‍ കോള്‍നിലങ്ങളിലേക്ക് തുറന്നു വിട്ടിരുന്നത് നിര്‍ത്തിയേതോടെ നേരിയ ആശ്വാസമായി.

ഡാമിന്റെ സംഭരണശേഷിയുടെ 12.77 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം 40 ശതമാനം വെള്ളം ഡാമില്‍ ഉണ്ടാകേണ്ട സമയത്താണ് ഈ അവസ്ഥ. വൈദ്യുതി ഉത്പാദനത്തിനുള്ള വെളളം നല്‍കുന്നില്ലെങ്കിലും സ്ലൂയിസ് വാല്‍വ് വഴി പ്രതിദിനം 0.15 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാമില്‍ നിന്നു തുറന്നുവിടുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്‌ക്കും. അതോടെ കുറുമാലി, കരുവന്നൂര്‍ പുഴകള്‍ കടന്നു പോകുന്ന മേഖലകളിലെല്ലാം വരള്‍ച്ചാ സാധ്യതയുണ്ട്.

ചിമ്മിനി ഡാമില്‍ വ്യാഴാഴ്ച 50.81 മീറ്ററാണ് ജലനിരപ്പ്. 19.36 ദശലക്ഷം ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ ഡാമില്‍ സംഭരിച്ചിരിക്കുന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ 12.77 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 23.25 ശതമാനം വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. റൂള്‍ കര്‍വ് പ്രകാരം 65.77 മീറ്ററാണ് ഈ സമയത്തു ഡാമിലുണ്ടാകേണ്ട ജലനിരപ്പ്. ഇതിനേക്കാള്‍ ഏറെ താഴെയാണ് ഇപ്പോഴത്തെ അവസ്ഥ.

സ്‌കൂസ് വാല്‍വിനെ പൊതിഞ്ഞ ലോഹക്കൂടിന്റെ ഭാഗം ഡാമിന്റെ അടിഭാഗത്ത് തെളിഞ്ഞു കാണുന്ന നിലയിലാണിപ്പോള്‍. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ ഏതു നിമിഷവും ജലവിതരണം നിലയ്‌ക്കുന്ന സ്ഥിതിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by