ലക്നൗ: ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്തർ അൻസാരിയുടെ മരണത്തില്‍ രാഷ്‌ട്രീയ കളിക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമങ്ങള്‍ക്ക് തിരിച്ചടി. മുക്താര്‍ അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണിത്.
ജയിലിൽ തടവിൽ കഴിയുന്ന മുക്താര്‍ അന്‍സാരിയെ ഭക്ഷണത്തിൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. മകൻ ഉമർ അൻസാരിയും സഹോദരൻ അഫ്സൽ അൻസാരിയും ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ യോഗി സര്‍ക്കാര്‍ മുക്താര്‍ അന്‍സാരിയുടെ മരണം എങ്ങിനെയെന്നറിയാന്‍ മജ്‌സ്റ്റിരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
രാഷ്ടീയ പ്രതിഷേധം ഉണ്ടായേക്കുമെന്ന് കരുതിയും മുക്താര്‍ അന്‍സാരിയുടെ അനുയായികളായ ഗുണ്ടകള്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നും ഭയന്ന് ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി വ്യാഴാഴ്ച വൈകീട്ടാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്, ബന്ദ മെഡിക്കൽ കോളേജിൽ എത്തിച്ച അൻസാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നാണ് പോലീസിന്റെ വിശദീകരണം.
കൊലപാതകമടക്കമുള്ള 6 കേസുകളിൽ ശിക്ഷിക്കപ്പെട്ട അൻസാരി 2005 മുതൽ പഞ്ചാബിലും യു പി യിലുമായി വിവിധ ജയിലുകളിൽ കഴിയുകയാണ്. 60 ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുക്താർ അൻസാരി അഞ്ചുതവണ ഉത്തർ പ്രദേശിലെ മൗവ് മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലാണ് ഇദ്ദേഹം അഞ്ച് തവണയും മത്സരിച്ചത്.
















