ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. 294(ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
സേലത്ത് പ്രധാനമന്ത്രി കാമരാജിനെക്കുറിച്ച് സംസാരിച്ച കാര്യം പരാമർശിച്ചാണ് രാധാകൃഷ്ണൻ വെറുപ്പിന്റെ ഭാഷ ഉപയോഗിച്ചത്. തുച്ഛമായ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ രാധാകൃഷ്ണൻ അശ്ലീല പദപ്രയോഗം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴിവെച്ചത്. മന്ത്രിയുടെ പരാമർശത്തെ തടയാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാതെയിരുന്ന കനിമൊഴിയുടെ മൗനവും വിമർശനങ്ങൾക്ക് വഴിവെച്ചു. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, വിഷയത്തിൽ ദില്ലിയിൽ വാർത്താസമ്മേളനം നടത്തി ഇൻഡി മുന്നണിയെ കടന്നാക്രമിക്കുകയും ചെയ്തു.
സംഭവത്തിൽ അനിതാ രാധാകൃഷ്ണനും കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്‌നാട് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.
















