Categories: Kerala

ആദ്യ പ്രതിപക്ഷ നേതാവ് എ കെ ഗോപാലന്‍ അല്ല: മലയാളി പ്രതിപക്ഷ നേതാവ് ആയിട്ടുണ്ട്‌

എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ലങ്കിലും മലയാളി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ചിട്ടുണ്ട്.

ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്? കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍ എന്ന് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. എകെജി എന്ന എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ല എന്നതാണ് സത്യം. ജനസംഘം നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി എന്നു പറയുന്നവരുമുണ്ട്. ഇത് രണ്ടും ശരിയല്ലെന്നതാണ് ചരിത്രം. എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ലങ്കിലും മലയാളി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ചിട്ടുണ്ട്.

1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364 നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി. ആകെ സീറ്റിന്റെ 10 ശതമാനം സീറ്റെങ്കിലും നേടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാല്‍ മാത്രമേ പ്രതിപക്ഷ പദവി കിട്ടൂ. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്ന ഒറ്റക്കക്ഷി സിപിഐയുടെ നേതാവ് എ.കെ. ഗോപാലന് പക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയില്ല.

ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനകളും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.

1969ല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസുകാരനായ ഡോ. റാം സുഭഗ് സിങ്ങിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചത് 1977ലെ ജനതാ പാര്‍ട്ടി ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് ആറാം ലോക്സഭയില്‍ വൈ.ബി. ചവാന്‍. മൊറാര്‍ജി ദേശായിയായിരുന്നു പ്രധാനമന്ത്രി.

പിന്നീട് ചവാനു പകരം മലയാളിയായ സി.എം. സ്റ്റീഫനെ പ്രതിപക്ഷ നേതാവാക്കി. നാല് മാസം തികയും മുന്‍പ് ചവാന്‍ വീണ്ടും പ്രതിപക്ഷ നേതാവായി. ഒരു വര്‍ഷം മൂന്ന് പ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴ്, എട്ട് ലോക്സഭകളില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.

വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി. (1989-90) വി.പി. സിങ്ങിന് പകരം ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (1990) പ്രതിപക്ഷ നേതാവായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ് (91-93). തുടര്‍ന്ന് വാജ്പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷ നേതാവായി.

തുടര്‍ന്ന് ദേവഗൗഡയും ഐ.കെ. ഗുജ്റാളും ഭരിച്ചപ്പോഴും വാജ്പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരദ് പവാറും (98-99) പിന്നീട് സോണിയ ഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്വാനിയും (2004-09) തുടര്‍ന്ന് സുഷമ സ്വരാജു(2009-14)മായി. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നു. പ്രതിപക്ഷ നേതൃപദവിക്ക് അര്‍ഹമായ സീറ്റ് ഒരു പാര്‍ട്ടിക്കും ലഭിക്കാതിരുന്നതിനാല്‍ അന്നു മുതല്‍ ഇന്നുവരെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക