കേരളത്തിലെ മാധ്യമങ്ങളില്‍ വളരെനാള്‍ വാര്‍ത്തയായ ഒരു സമരമാണ് മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയിലെ തൊഴിലാളി സമരം. സമരം പലപ്പോഴും അക്രമാസക്തമാവുകയും മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ ഉടമ എം.ജോര്‍ജ് മുത്തൂറ്റിനെ മാര്‍ക്സിസ്റ്റ്/സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ച ചരിത്രം പോലും ഉണ്ട്. മുത്തൂറ്റ് ബാങ്കിലെ സമരം 2019 സപ്തംബറില്‍ തുടങ്ങി 2019 ഒക്ടോബര്‍ 10-ാം തിയതി അവസാനിച്ചെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വന്തം ചാനല്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി 2019-2020 കാലഘട്ടത്തിലെ വരുമാനത്തില്‍ 2,30,00,000 (രണ്ടുകോടി മുപ്പതുലക്ഷം രൂപ) മുത്തൂറ്റ് ഗ്രൂപ്പില്‍ നിന്ന് സംഭാവനയായി വാങ്ങിയിട്ടുമുണ്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പ് ഏപ്രില്‍ 23നു തീര്‍ന്നിട്ടും എന്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി 29-4-2019ല്‍ രണ്ടുകോടി രൂപ മുത്തൂറ്റില്‍ നിന്ന് കൈപ്പറ്റിയത്? ആദ്യം എറണാകുളം ബ്രാഞ്ചില്‍ നിന്ന് കിട്ടിയ 30 ലക്ഷം പോരാഞ്ഞിട്ട് ഭീഷണിപ്പെടുത്തിയാണോ ബാക്കിതുകയായ രണ്ടു കോടി സിപിഎം വാങ്ങിയത്? തന്ന പണം പോരാഞ്ഞിട്ടാണോ 2019ല്‍ സമരം നടത്തി പല ബ്രാഞ്ചുകളും പൂട്ടിച്ചത്?
കേരളത്തില്‍ മുത്തൂറ്റിനെക്കാള് ശമ്പളം കുറവുനല്കുന്ന സ്ഥാപനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ ഇവിടെ അതിരൂക്ഷമായ സമരം നടത്തിയത്? മുത്തൂറ്റ് ചെയര്മാന് ജോര്‍ജ് മുത്തൂറ്റിനെ ഈ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടാണ് 2020 ജനുവരിയില്‍ ആദ്യവാരം സിപിഎം/സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ചെന്നതും സത്യമാവനല്ലേ തരമുള്ളു? മാക്സിസ്റ്റ് പാര്‍ട്ടിക്ക് എത്ര പണം, എങ്ങിനെ നല്‍കണമെന്ന കണക്കുകളും, വ്യവസ്ഥകളും അറിയാതെ പോയതാണോ ഈ സമരത്തിനും ആക്രമണത്തിനും പിന്നിലുള്ള ചേതോവികാരം എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ തെറ്റുപറയുവാന്‍ സാധിക്കുമോ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബോണ്ട് വിരോധം വെറും തട്ടിപ്പ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ നല്കിയ കണക്കുകള്‍ പ്രകാരം സിപിഎമ്മിന് 2013-14 വര്‍ഷത്തില്‍ രണ്ടു കോടിരൂപയും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു കോടി രൂപയുമാണ് സംഭാവനയായി ലഭിച്ചത്. ഇതേ കാലയളവില്‍ ബിജെപിക്കു കിട്ടിയത് 2013-14 കാലഘട്ടത്തില്‍ 166 കോടിരൂപയും 2014-15 കാലഘട്ടത്തില്‍ 437 കോടി രൂപയുമാണ്. അടുത്ത 2019ലെ പൊതുതെരഞ്ഞെടുപ്പ് കാലഘട്ടമായപ്പോഴേക്കും കേന്ദ്ര ഭരണത്തില്‍ ഇരുന്ന കക്ഷിക്ക് അവരുടെ വരുമാനം 45% മാത്രമേ വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞുള്ളു എങ്കില്‍ ഒരു സംസ്ഥാനത്ത് മാത്രം അധികാരമുള്ള സിപിഎം തങ്ങളുടെ വരുമാനം 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 600 ശതമാനം ഭീമമായ വര്‍ദ്ധന ഉണ്ടാക്കിയെന്ന് കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ദ്ധനയുടെ യഥാര്‍ത്ഥ കാരണവും ഇലക്ടറല്‍ ബോണ്ടുതന്നെയാണ്. സിപിഐ-എം തന്നെ തങ്ങളുടെ ലെറ്റര്‍ ഹെഡില്‍ എഴുതി നല്കിയ കണക്കില്‍ അവര്‍ തന്നെ അംഗീകരിക്കുന്നുണ്ട് പാര്‍ട്ടി ഡിഎംകെയുടെ അക്കൗണ്ടില്‍ നിന്ന് 10 കോടി സംഭാവന കൈപ്പറ്റിയെന്ന്. ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ദേശീയ പാര്‍ട്ടികളുടെ വരുമാനകണക്കിലെ പട്ടികയില്‍ ക്രമ നമ്പര്‍ 56 മുതല്‍ 63വരെയുള്ള പേരുകള്‍ ദ്രാവിഡ മുന്നേറ്റ കഴകമെന്നാണ്. 2019 ഏപ്രില്‍ മാസം 5നും, 9നും, 11നുമായി 10 കോടിരൂപയാണ് സിപിഐ-എം ഡിഎംകെയുടെ കയ്യില്‍ നിന്ന് വാങ്ങിച്ചിട്ടുള്ളത് എന്ന സിപിഐ എമ്മിന്റെ കണക്കുകള്‍ തന്നെ അംഗീകരിക്കുന്നു. ഡിഎംകെ യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് അവര്‍ സിപിഐക്കും 15 കോടി നല്‍കിയെന്നാണ്.
ഇതു തെളിയിക്കുന്നത് സിപിഎമ്മിന്റെ ഇലക്ടറല്‍ ബോണ്ട് വിരോധം വെറും തട്ടിപ്പാണെന്നല്ലേ? കാരണം ഡിഎംകെ വാങ്ങിക്കൂട്ടിയ ഇലക്ടറല്‍ ബോണ്ട് 656. 50 കോടി രൂപയുടേത് ആണെന്നുള്ളതും അതില്‍ 509 കോടിരൂപ(അത് ആകെ ഡിഎംകെ ക്ക് ആകെ കിട്ടിയതിന്റെ 80 ശതമാനം വരും)യും വിവാദ ലോട്ടറി കച്ചവടക്കാരന് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വകയായിരുന്നല്ലോ. അങ്ങിനെ വരുമ്പോള്‍ സിപിഎമ്മിന് കിട്ടിയ 19 കൊടിയിലെ 10 കോടിരൂപ സാന്റിയാഗോ മാര്‍ട്ടിന്റെ ഇലക്ടറല്‍ ബോണ്ടില്‍ നിന്നാണ് എന്നതല്ലേ സത്യം? അതായത് തങ്ങള്‍ക്ക് കിട്ടിയ വരുമാനത്തിലെ പകുതിയും ഇലക്ടറല്‍ ബോണ്ടില്‍ നിന്നാണെന്ന സത്യം മറച്ചുവെച്ച് ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തുകയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ചുരുക്കിപ്പറഞ്ഞാല്‍ ഷെല്‍ കമ്പനിയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതുപോലെ ഷെല്‍ പാര്‍ട്ടിയിലൂടെ ബോണ്ട് വാങ്ങിക്കുന്ന ഭാരതത്തിലെ ആദ്യത്തെ രാഷ്ട്രീയപാര്‍ട്ടിയെന്ന ബഹുമതിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മാത്രം സ്വന്തം.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ സ്വതന്ത്ര ബുദ്ധിയോടെ വീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും അവര്‍ മുടക്കിയത് അവര്‍ക്കു ലഭിച്ച തുകയുടെ എത്രയോ ഇരട്ടിയാണെന്ന്. വരുമാനത്തിന്റെ കണക്കുകളില്‍ സിപിഎം പിറകിലാണെങ്കിലും ആസ്തിയില്‍ വലിയ വര്‍ദ്ധന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നുണ്ട്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന 2023 സപ്തംബര്‍ നാലാം തീയതി ഇറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണ്.
2020-21ല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 654.79 കോടി ഉണ്ടായിരുന്ന ആസ്തി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 735.74 കോടിയായി ഉയര്‍ത്തി. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 10 കൊടിയും, 2023-2024 വര്‍ഷത്തില്‍ കേവലം 6 കോടി രൂപയും വരുമാനമുള്ളപ്പോഴാണ് ഈ ആസ്തി വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. സിപിഎം 6 കോടിരൂപയുടെ വരുമാനത്തിന്റെ പിന്‍ബലത്തില്‍, വെറും 3 എംപിമാര്‍ ലോകസഭയിലും, 5 എംപിമാര്‍ രാജ്യസഭയിലും മാത്രമുള്ള പാര്‍ട്ടി, സാമ്പത്തിക പരാധീനത മൂലം പെന്ഷന് കൊടുക്കുവാന്‍ പണമില്ലാതെ കടംകേറി മുടിഞ്ഞുനില്‍ക്കുന്ന ഒരു സംസ്ഥാനം ഭരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണ് ഒരു വര്‍ഷം കൊണ്ട് 81 കോടി രൂപയുടെ ആസ്തി വര്‍ദ്ധന ഉണ്ടായത് എന്ന് വിശദീകരിക്കുവാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറാകണം.
ഇടതുമുന്നണിയില്‍ കൂടെ നിന്ന് ഭരണം നടത്തുന്ന സിപിഐക്ക് ഇത് 2021ല്‍ 14.05 കോടി മാത്രവും 22ല്‍ 15.72 കോടി രൂപ മാത്രവും ആണ് ആസ്തിവര്‍ദ്ധന എന്ന കണക്കുകൂടി മനസ്സിലാക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആസ്തി വര്‍ദ്ധനവിലെ കള്ളപ്പണ സ്രോതസ്സിന്റെ, അഴിമതിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസ്സിലാകും. വരും ദിവസങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ വരുമാനത്തിന്റെ സ്രോതസ്സ് നല്‍കേണ്ടിവരും. ബക്കറ്റ് പിരിവിന്റെ സാമ്പത്തിക ശാസ്ത്രവശവും, കാവ്യഭംഗിയും മലയാളികള്‍ ഇനിയും മനസ്സിലാക്കേണ്ടിവരും. ‘ബോണ്ട് ദുഖമാണുണ്ണീ…’ബക്കറ്റല്ലോ’ സുഖപ്രദം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: