Categories: Cricket

വിദര്‍ഭ-മധ്യപ്രദേശ് സെമി; ആവേശ പോര് അവസാന ദിനത്തില്‍

Published by

നാഗ്പുര്‍: രഞ്ജി ക്രിക്കറ്റിലെ ഇത്തവണത്തെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. വിദര്‍ഭ-മധ്യപ്രദേശ് പോരാട്ടത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലത്തെ സെഷനോടെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും. തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ ഫൈനലിലെത്തിക്കഴിഞ്ഞു. ആവേശകരമായ അന്ത്യത്തിലെത്തിനില്‍ക്കുന്ന രണ്ടാം സെമിയില്‍ മധ്യപ്രദേശിന് ജയിക്കാന്‍ 93 റണ്‍സ് മതി. ഇത്രയും റണ്‍സിന് മുമ്പ് നാല് മധ്യപ്രദേശ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ വിദര്‍ഭ ജയിക്കും.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച മത്സരം കാഴ്‌ച്ചവച്ച വിദര്‍ഭ മധ്യപ്രദേശിന് മുന്നില്‍ ഇന്നലെ വച്ചത് 321 റണ്‍സിന്റെ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന ശക്തമായ നിലയിലാണ് വിദര്‍ഭ ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. ഈ കരുത്തന്‍ സ്‌കോറിലേക്ക് 59 റണ്‍സ് കൂടയേ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ചെറുത്തു നിന്ന ആദിത്യ സര്‍വാത്തെ(21) ആണ് ആദ്യം പുറത്തായത്. അനുഭവ് അഗര്‍വാള്‍ പുറത്താക്കുകയായിരുന്നു. വിദര്‍ഭയെ ഇന്നലെ വേഗത്തില്‍ പുറത്താക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ മീഡിയം പേസര്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍വാത്തെയ്‌ക്ക് പിന്നാലെ യാഷ് ഠാക്കൂര്‍(രണ്ട്) ഉമേഷ് യാദവ്(പൂജ്യം) എന്നിവരെയും അനുഭവ് അഗര്‍വാള്‍ വേഗത്തില്‍ പറഞ്ഞയച്ചു. ഒടുവില്‍ വാലറ്റക്കാരന്‍ ആദിത്യയെ കൂട്ടുപിടിച്ച് പൊരുതാനുള്ള വിദര്‍ഭ നായകന്‍ അക്ഷയ് വാഡ്കറിനെ(77) കൂടി പുറത്താക്കി അനുഭവ് അവരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഒപ്പം ഇന്നിങ്‌സിലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ ഓപ്പണര്‍ ഹിമാന്‍ഷു മന്ത്രിയെ(എട്ട്) നഷ്ടപ്പെട്ട മധ്യപ്രദേശ് ഞെട്ടി. പക്ഷെ പകരമെത്തിയ ഹര്‍ഷ് ഗവഌക്ക് മികച്ച പിന്തുണയുമായി നിന്ന് ഓപ്പണര്‍ യാഷ് ദുബെ പൊരുതി നിന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തതിന് പിന്നാലെ ഹര്‍ഷ്(67) പുറത്തായി. യാഷ് ഠാക്കൂര്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നെ ഇടയ്‌ക്കിടെ മധ്യപ്രദേശ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒടുവില്‍ ഇന്നലത്തെ മത്സരസമയം തീരാറാകുമ്പോഴേക്കും ഓപ്പണര്‍ യാഷിനെയും പുറത്താക്കി വിദര്‍ഭ പ്രതീക്ഷ സജീവമാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച യാഷ് ദുബെയെ(94) ആദിത്യ സര്‍വാത്തെ ആണ് പുറത്താക്കിയത്. ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുള്ള മധ്യപ്രദേശിനായി സരന്‍ഷ് ജെയിന്‍(16) ആണ് ക്രിസിലുള്ളത്. കൂടെ എത്തിയിരിക്കുന്നത് കുമാര്‍ കാര്‍ത്തികേയ(പൂജ്യം).

സര്‍വാത്തെയും അക്ഷയ് വഖാരെയും കാഴ്‌ച്ചവച്ച ബൗളിങ്ങിന്റെ ബലത്തിലാണ് വിദര്‍ഭ പ്രതീക്ഷിക്കാവുന്ന തരത്തില്‍ മത്സരത്തിന്റെ ഗതി തിരിച്ചത്. ഇവരുടെ ബൗളിങ്ങിനൊപ്പമോ മധ്യപ്രദേശ് പടയുടെ ശേഷിച്ച ബാറ്റര്‍മാര്‍ക്കോ വിജയം പിടിച്ചെടുക്കാനാകുകയെന്ന് കണ്ടറിയാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by