Categories: Kerala

ഹൈക്കോടതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദേശം

Published by

കൊച്ചി: ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ഹൈക്കോടതിയുടെ നിർദേശം. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.

ഏത് സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് രേഖാമൂലം മറുപടി നൽകാൻ ഇൻകം ടാക്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by