തിരുവനന്തപുരം: പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വര്‍ഷം കഠിന തടവ്. ഇതിന് പുറമേ 50,000 രൂപ പിഴയും വിധിച്ചു. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്.
നെയ്യാറ്റിന്‍കര പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനു. 2022 – 23 കാലയളവിലാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ആണ് ഇയാൾ പീഡിപ്പിച്ചത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരോട് പറയുകയായിരുന്നു. ഇതേ തുടർന്ന് ചൈൽഡ്‌ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് ഏഴിന് ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് കേസ് എടുത്തതോടെ ഷിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ കാളികാവിൽവച്ചാണ് ഷിനു അറസ്റ്റിലായത്. വിചാരണയ്‌ക്കിടെ ഷിനു കുറ്റം ചെയ്തതായി കോടതിയ്‌ക്ക് വ്യക്തമായി. ഇതോടെയാണ് കഠിന തടവിന് വിധിച്ചത്. പോലീസ് അതിവേഗം തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
















