Categories: Kerala

കേരള കേന്ദ്ര സര്‍വകലാശാല: ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു, ഇത് പുതിയ ഭാരതം: മോദി

Published by

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ വികസന മുന്നേറ്റത്തില്‍ പുതിയ അധ്യായം രചിച്ച് ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഇത്രയേറെ പുരോഗതി പത്ത് വര്‍ഷം മുന്‍പ് സാധ്യമായിരുന്നില്ലെന്ന് പദ്ധതികള്‍ വിവരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 50 പുതിയ ഡിഗ്രി കോളജുകള്‍ ഉള്‍പ്പെടെ റിക്കാര്‍ഡ് എണ്ണം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സ്‌കൂളില്‍ പോകാത്ത 45,000 പുതിയ കുട്ടികള്‍ ഇപ്പോള്‍ പ്രവേശനം നേടിയിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു.

ജമ്മു കശ്മീരില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി 32,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുകയോ തറക്കല്ലിടുകയോ ചെയ്തു. സര്‍വകലാശാല കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടനാ ശില്പിയുടെ പേര് നല്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സര്‍വതോന്മുഖമായ വികസനമാണ് സര്‍വകലാശാലയുടെ ലക്ഷ്യം. ജില്ലയുടെ വികസനത്തിന് ഉള്‍പ്പെടെ സര്‍വകലാശാല പ്രയത്നിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, അക്കാദമിക് കൗണ്‍സില്‍ അംഗം പ്രൊഫ. ആര്‍.കെ. മിശ്ര, കോര്‍ട്ട്, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ.ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വേഷത്തിലാണ് അതിഥികളെ സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by