Categories: Kerala

മുജ്ജന്മങ്ങളെക്കുറിച്ച് ലെന മിണ്ടിയപ്പോഴേ കള്ളിതിരിച്ചുമാറ്റി; പക്ഷെ സുരേഷ് ഗോപിയ്‌ക്ക് ലെനയെ ഇഷ്ടമാണ്

ലെന എന്ന നടി മുജ്ജന്മങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോഴേ അവരെ മറ്റൊരു കള്ളിയിലേക്ക് തള്ളിമാറ്റുകയായിരുന്നു കേരളം.

Published by

തിരുവനന്തപുരം: ലെന എന്ന നടി മുജ്ജന്മങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോഴേ അവരെ മറ്റൊരു കള്ളിയിലേക്ക് തള്ളിമാറ്റുകയായിരുന്നു കേരളം. കേരളമെന്നാല്‍ കേരളത്തിലെ പുരോഗമന, യുക്തിവാദി, ഇടത് പക്ഷക്കാര്‍. കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധിസ്റ്റ് സന്യാസിയായിരുന്നെന്നും 63ാം വയസ്സില്‍ മരിച്ചുവെന്നും തന്റെ മുജ്ജന്മങ്ങളെന്തൊക്കെ എന്ന് തനിയ്‌ക്കറിയാമെന്നും ലെന പറഞ്ഞതോടെ കേരളത്തിന്റെ കുരു പൊട്ടി.

ലെനയുടെ സഹായിയായിരുന്ന ഹൈദരിക്ക പോലും ലെനയെ തള്ളിപ്പറഞ്ഞു. വയനാട്ടില്‍ ഏതോ ഗുരുവിനെ കാണാന്‍ പോയിത്തുടങ്ങിയതോടെയാണ് ലെനയ്‌ക്ക് ഈ മാറ്റങ്ങള്‍ സംഭവിച്ചതെന്നാണ് ഹൈദരിക്കയുടെ വാദം. കേരളത്തിലെ മാധ്യമങ്ങളാകട്ടെ ഒരു ശത്രുവിനോടെന്ന പോലെയാണ് ലെനയോട് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇടപെട്ട് ലെന മനസ്സിനെക്കുറിച്ച് പറയുന്നത് ശാസ്ത്രീയമല്ലെന്നും അവര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും പറഞ്ഞ് ലെനയെ പ്രതിരോധത്തിലാക്കാന്‍ നോക്കി.

കോഴിക്കോട് ഡിസിബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലെന അവരുടെ വിശ്വാസങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ഒന്നാം റാങ്കോടെ പാസായ വിദ്യാര്‍ത്ഥിനിയായിരുന്നു ലെന. 16ാം വയസ്സില്‍ സിനിമയിലേക്ക് വന്നു. 25 വര്‍ഷത്തോളം അഭിനയിച്ചു. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് (Autobiography of God- ദൈവത്തിന്റെ ആത്മകഥ) എന്ന പേരില്‍ പുസ്തകമെഴുതിയതോടെയാണ് ലെനയെ കൂടുതല്‍ പേര്‍ ആക്രമിക്കാന്‍ തുടങ്ങിയത് ലെനയ്‌ക്ക് വട്ടാണെന്നും ലെന എബ് നോര്‍മല്‍ ആണെന്നും പ്രചരിപ്പിക്കാനും ശ്രമം നടന്നു. ആത്മജ്ഞാനത്തിന്റെ വഴികള്‍ തേടിയുള്ള സ്വന്തം യാത്രയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. “ദൈവം എന്നത് ഒരു മതത്തിന്‍റേതുമല്ല. മനസ്സിന്റെ മണ്ഡലത്തെ മറികടക്കുമ്പോഴാണ് ആത്മീയമായ അന്വേഷണം ആരംഭിക്കുന്നത്”- എന്നാണ് ലെന പറയുന്നത്. . അറിവില്ലായ്മയാണ് ഈഗോ എന്നും ലെന പറയുന്നു.

വളരെ ലളിതവും സരളവുമായി അദ്വൈതം പറയുന്നു ലെന എന്നാണ് ടി.ജി. മോഹന്‍ദാസ് എക്സില്‍ പ്രതികരിച്ചത്.

ലെനയെ ശരിയ്‌ക്കും മനസ്സിലാക്കിയുള്ള സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനത്തിന് ഏറെ പിന്തുണ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. “ലെനയ്‌ക്ക് വട്ടാണെന്ന് പറഞ്ഞവരാണ് കിളി പോയവര്‍. ലെനയെക്കൊണ്ട് ക്ലാസെടുപ്പിക്കണം.”- ഇതാണ് സുരേഷ് ഗോപി പറഞ്ഞത്. വലിയ കാര്യങ്ങള്‍ ലെന പറയുമ്പോള്‍ അസൂയ തോന്നുന്നവരാണ് ലെനയെ വിമര്‍ശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. “ലെന അധ്യാത്മികതയുടെ ഒരു പുതിയ തലത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പറയാനുള്ളത്. ലെന സ്പിരിച്വാലിറ്റിയാണ് സംസാരിക്കുന്നത്. അത് നല്ലതാണ്. കുട്ടികള്‍ക്ക് മനസ്സിന് ആത്മീയതയുടെ കവചം ആവശ്യമാണ്. ഈ കവചത്തിന് മതമില്ല. അതുകൊണ്ട് കോളെജുകളില്‍ ലെനയെ വിളിക്കണം. ക്ലാസ് എടുപ്പിക്കണം.”- ഇതാണ് സുരേഷ് ഗോപി ലെനയെ പിന്തുണച്ച് പറഞ്ഞത്. അതോടെ ലെനയ്‌ക്കെതിരായ ആക്രമണം കുറെ നിലച്ചിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക