Categories: NewsIndia

രാംലല്ല വിഗ്രഹത്തിനായി കൃഷ്ണശില കണ്ടെടുത്ത സ്ഥലത്ത് രാമക്ഷേത്രം ഉയരുന്നു; മൈസൂര്‍ ഹരോഹള്ളിയില്‍ ഭൂമി പൂജ നടത്തി

Published by

മൈസൂരു: അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ച ശ്രീരാമ വിഗ്രഹത്തിനായി കൃഷ്ണശില കണ്ടെടുത്ത സ്ഥത്തായി രാമക്ഷേത്രം നിര്‍മിക്കും. മൈസൂരു ഹരോഹള്ളി ഗുജ്ജെഗൗഡനപുരയില്‍ നിന്നാണ് വിഗ്രഹത്തിനായുള്ള ശില കണ്ടെത്തിയിരുന്നത്. സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുകയാണ്. അതിന്റ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജനതാദള്‍ (എസ്) എംഎല്‍എ ജി.ടി.ദേവെഗൗഡയാണ് അറിയിച്ചത്.

ക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജ നടത്തി തറക്കല്ലിടുകയും ചെയ്തു. ജനതാദള്‍ (എസ്) എംഎല്‍എ ജി.ടി.ദേവെഗൗഡ, ബിജെപി എംപി പ്രതാപ് സിംഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാമമന്ത്രങ്ങളാല്‍ മുഖരിതമായ ചടങ്ങില്‍ ഹരോളിയിലെ നിരവധി ഗ്രാമവാസികളും ചടങ്ങില്‍ പങ്കെടുത്തു.
ക്ഷേത്ര നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
രാമലല്ലയുടെ വിഗ്രഹം നിര്‍മിച്ച ശില്‍പ്പി അരുണ്‍ യോഗിരാജ് പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലാണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം വിഗ്രഹ നിര്‍മാണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് എംഎല്‍എ അറിയിച്ചു.

മൈസൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്നാണ് രാമലല്ല വിഗ്രഹം പണിയുന്നതിനുള്ള കൃഷ്ണശില കണ്ടെത്തിയത്. തന്റെ സ്ഥലത്തുനിന്നും കൃഷ്ണശില കണ്ടെത്താനായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഉടമ രാംദാസും പ്രതികരിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക