Categories: Kerala

മഹാരാജാസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ; ആക്രമണം നടത്തിയത് ഇരുപതോളം പേർ

Published by

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാൽ, കെ.എസ്.യു എറണാകുളം മണ്ഡലം പ്രസിഡൻ്റ് അമൽ ടോമി എന്നിവരെയാണ് പോലീസ് പിടികൂടിയത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. മൂന്നാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർത്ഥിയും കാസർകോട് സ്വദേശിയുമാണ് നാസർ. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിൽ നാസറിന്റെ കാലിനും വയറിന്റെ ഭാഗത്തും കൈയ്‌ക്കുമാണ് പരിക്കുള്ളത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by