കോഴിക്കോട്: കാലമെത്ര കഴിഞ്ഞാലും മൊയ്‌നുദ്ദീന്‍ മറക്കില്ല, ഇവിടത്തെ കാലാവസ്ഥ. കാരണം, 19 വര്‍ഷം തിരയും തീരവും ആകാശവും കടലും കാറും കാറ്റും സൂക്ഷ്മമായി കണ്ടായിരുന്നു കെ. മൊയ്‌നുദ്ദീന്റെ ഔദ്യോഗിക ജീവിതം. കോഴിക്കോട്ട് ബീച്ചിലെ കാലാവസ്ഥ നിരീക്ഷണാലയത്തില്‍ 1973 മുതല്‍ 1992 വരെ അദ്ദേഹം ജോലി ചെയ്തു.
അതുകൊണ്ടാണ് 71 ന്റെ അവശതയിലും ഇന്നലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ 150 ാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട്ടെ കാലാവസ്ഥ നിരീക്ഷണ ഓഫീസില്‍ മൊയ്‌നുദ്ദീന്‍ എത്തിയത്. മക്കളേയും ഒപ്പം കൂട്ടി എത്തിയപ്പോള്‍ പഴയ കാലത്തെ ഏറെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.
തിരുവനന്തപുരം, വിശാഖപട്ടണം, മിനിക്കോയ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് മൊയ്നുദ്ദീന്‍ ജന്മനാടായ കോഴിക്കോട് എത്തുന്നത്. ഇന്നത്തെപ്പോലെ അന്ന് സാങ്കേതിക വിദ്യകള്‍ക്ക് വളര്‍ച്ച ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഓരോ മൂന്ന് മണിക്കൂറുകളിലും കാലാവസ്ഥാ വ്യതിയാനങ്ങളും രേഖപ്പെടുത്തുക ശ്രമകരമായിരുന്നു. അന്ന് കോഴിക്കോട് കുറച്ചു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് ജീവനക്കാരുടെ എണ്ണം കൂടി. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് ആളുകള്‍ കളിയാക്കി പറയുമ്പോള്‍ അതിനെ തമാശ രൂപത്തിലാണ് എടുത്തിരുന്നതെന്നും ജനങ്ങള്‍ക്ക് ജാഗ്രത നല്കണം എന്നത് ഞങ്ങളുടെ കരുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 71 ാം വയസിന്റെ നിറവിലാണ് ഫ്രാന്‍സിസ് റോഡ് സ്വദേശി കെ. മൊയ്നുദ്ദീന്‍.
1875 ജനുവരി 15 നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ വകുപ്പ് സ്ഥാപിതമായത്. കോഴിക്കോട്ടെ ഓഫീസിനും കാലാവസ്ഥാ വകുപ്പിനോളം പഴക്കമുണ്ട്. 1880 ആഗസ്തില്‍ത്തന്നെ കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടക്കത്തില്‍ തുറമുഖ വകുപ്പിന് കീഴിലായിരുന്നു ഈ കേന്ദ്രം. അതിന് ശേഷം കാലാവസ്ഥാ വകുപ്പിന് കീഴില്‍ ഒബ്‌സര്‍വറെ നിയമിച്ചു. തുടര്‍ന്ന് നിരീക്ഷണവകുപ്പിന് കീഴിലുളള ക്ലാസ് വണ്‍ നിരീക്ഷണാലയമായി 1973 ല്‍ മാറുകയും ചെയ്തു.












