കൊച്ചി: നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വെച്ചാണ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാവുന്നത്. പശ്ചിമഘട്ട മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ സോൺ തലവനാണ് ഈ 60 കാരനെന്നാണ് പൊലീസ് പറയുന്നത്.
മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്. പിടികൂടുമ്പോൾ ആറ് വെടിയുണ്ടകളുള്ള ഒരു റിവോൾവറും 47,250 രൂപയും , ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പൊലീസിന്റെയും എൻ.ഐ.എയുടെയും നോട്ടപ്പുള്ളിയായിരുന്നു. സഞ്ജയ് ദീപക് റാവുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്‌ട്ര സർക്കാർ 25 ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: