കഴിഞ്ഞ ദിവസം അന്തരിച്ച ജന്മഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന പൂവത്തിങ്കല്‍ ബാലചന്ദ്രനെ അനുസ്മരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് മലയാള മനോരമയിലെ എസ് ഹരികൃഷ്ണന് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്
‘അളിയനിതു കേട്ടോ? മറ്റവന്റെ ഇനിഷ്യല്‍ മാറിപ്പോയെന്ന്!’ ബാലന് ചേട്ടന് പൊട്ടിത്തെറിക്കുകയാണ്. ‘പാവപ്പെട്ടവന് എംഎയും കുമ്മെയും ഒന്നുമില്ല. എന്നും രാവിലെ 4 മണിക്ക് എയ്ക്കണം. റവറ് വെട്ടണം പിന്നെ കുളിച്ചൊരുങ്ങി നടന്നും ട്രിപ്പോട്ടൊ പിടിച്ചും വല്ലവനെ ഓസി ബൈക്കില്‍ കേറിയും തൊഴ്ഷ എത്തണം. അവിടുന്ന് ബസില്‍ പിടിച്ചു തൂങ്ങിയാണ് ഇങ്ങു വന്നത്. ഒറക്കോം ക്ഷീണോമൊക്കെ കാണുമെടാവേ. അതിനെടേല് വാര്‍ത്ത എഴുതിയാല്‍ ചില്ലറ തെറ്റൊക്കെപ്പറ്റും? ഒറ്റ അക്ഷരം പോലും തെറ്റാതിരിക്കാന്‍ ഇത് ഹിന്ദുവൊന്നുമല്ലല്ലോ!’
കുറേ വര്‍ഷങ്ങള്‍ മുന്‍പാണ് സംഭവം. പത്രത്തില്‍ അടിച്ചു വന്ന ബൈലൈന്‍ വാര്‍ത്തയിലെ ഒരു പിശകിന്റെ പേരില്‍ മാധ്യമം ലേഖകന്‍ സി.എ.എം. കരീം ഒന്നു തോണ്ടിയപ്പോള്‍ ജന്മഭൂമി ബ്യൂറോ ചീഫ് ബാലചന്ദ്രന് പൂവത്തിങ്കലിന്റെ പ്രതികരണമാണ്. പ്രസ് ക്ലബില്‍ അന്നു ഞങ്ങള്‍ ചിരിച്ച് ഒരു പരുവമായി.
തൊടുപുഴയ്ക്ക് അടുത്ത് മണക്കാട്ടുള്ള വീട്ടില്‍ ഇന്നലെ (06012024) രാവിലെ കുറേ നാളുകള്‍ക്കു ശേഷം ബാലന് ചേട്ടനെ കണ്ടു. സുമുഖനും സുന്ദരനുമായി പുത്തന്‍ മുണ്ടും ഷര്ട്ടുമൊക്കെയണിഞ്ഞ് തണുത്ത ചില്ലുകൂട്ടില്‍ നീണ്ട ഉറക്കത്തിലാണ്. ഇപ്പോള്‍ ഒരു വിറ്റു പൊട്ടിച്ചേക്കും എന്ന ഭാവം ചെറുപുഞ്ചിരിയായി മുഖത്തുണ്ട്. അളിയാ എന്ന വിളി ഇനിയില്ല. പ്രക്ഷുബ്ധമായ കടലോളം പോന്ന ഒരു ജീവിതം പിന്നിട്ടിട്ടുള്ള മടക്കമാണ്.
തൊടുപുഴയില്‍ നിന്നു കൊച്ചിയില്‍ വന്ന് റിപ്പോര്‍ട്ടിങ് ജോലി ചെയ്തിരുന്ന ഒരാള്‍ കുടുംബം പുലര്‍ത്താന്‍ നടത്തിയിരുന്ന എക്സ്ട്രാ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഭാഷയില്‍ ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത്. പാവപ്പെട്ടവന് എന്നത് ബാലന്ചേട്ടന് സ്വയം വിളിക്കുന്ന വിശേഷണവും.
മണക്കാട് പൂവത്തിങ്കല്‍ പി.വി. ബാലചന്ദ്രന് നായര്‍ (73) പത്താം ക്ലാസ് കഴിഞ്ഞ് കൊപ്രക്കച്ചവടം പോലെ പല കാര്യങ്ങളും നടത്തി. കരയോഗ നായര്‍ എന്ന ബലത്തില്‍ എന്‍എസ്എസിന്റെ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന എന്‍ഡിപിയില്‍ പ്രവര്‍ത്തിച്ചു. കനപ്പെട്ട ശബ്ദവും പത്രവായനാ ശീലത്തിലൂടെ ആര്‍ജിച്ച ലോക പരിചയവും വഴി നല്ല പ്രസംഗകനായി. സംഘടനാ സാമര്‍ഥ്യവും കൂടിയായപ്പോള്‍ വൈകാതെ എന്‍ഡിപിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായി. ആ വഴിക്ക് അതി വിപുലമായ വ്യക്തി ബന്ധങ്ങളും പരിചയവും ഉണ്ടായി. മണക്കാട്ടെയും പുതുപരിയാരത്തെയും പഴമക്കാര്‍ക്ക് അദ്ദേഹം ഇപ്പോഴും എന്‍ഡിപി ബാലന് ചേട്ടനാണ്.
എന്‍ഡിപി രാഷ്ട്രീയമായി അസ്തമിച്ചപ്പോള്‍ പൊതുജീവിതത്തിന് വിരാമമിടാന്‍ തുനിഞ്ഞ ബാലചന്ദ്രനെ വാര്‍ത്തകളുടെ ലോകത്തേക്ക് കൊണ്ടുവന്നത് നാട്ടുകാരനും ജന്മഭൂമിയുടെ പത്രാധിപരുമായിരുന്ന നാരായണ്‍ജി എന്ന പി. നാരായണനാണ്. ബാലചന്ദ്രന്റെ വിപുലമായ വ്യക്തി ബന്ധങ്ങള്‍ മികച്ച വാര്‍ത്താ സോഴ്സുകളാകും എന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റായില്ല. ബാലന് ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതങ്ങ് പൊലിച്ചു. 30 വര്‍ഷം പത്രപ്രവര്‍ത്തകനായി. പല കാലത്ത് ഇടുക്കി, കോട്ടയം, കൊച്ചി ബ്യൂറോകളുടെ അമരക്കാരനായി. ധാരാളം വാര്‍ത്തകളും രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതി.
പത്രക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന മനോഭാവമായിരുന്നു ബാലന് ചേട്ടന്. ബ്യൂറോ ചീഫ് ആയിരിക്കുമ്പോഴും സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്നു മുദ്രാവാക്യം വിളിച്ചിരുന്ന ഒരാള്‍. അക്രഡിറ്റേഷന് അടക്കമുള്ള അവകാശങ്ങളില്‍ മുറുകെ പിടിച്ച ലേഖകന്‍. പ്രായഭേദമില്ലാതെ എല്ലാവരോടും ഒത്തു പോയിരുന്ന സീനിയര്‍. അതേ സമയം, മാമൂലുകളെ കൈവിടാന്‍ മടി കാണിച്ചിരുന്ന തനി നാട്ടിന്‍പുറത്തുകാരനും. ബാലന് ചേട്ടനെ കഥാപാത്രമാക്കി പ്രചരിച്ച തമാശക്കഥകള്‍ക്ക് കയ്യും കണക്കുമില്ല. ബാലന് ചേട്ടനുണ്ടാക്കിയ കഥകളും അങ്ങനെ തന്നെ.
കണിശവും പ്രകോപനപരവുമായ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുന്നത് സ്വഭാവമായിരുന്നു. കോട്ടയം പ്രസ് ക്ലബില്‍ പത്ര സമ്മേളനത്തിനു വന്ന കെ.എം.മാണിയെ ഒരിക്കല്‍ കഠിനമായ രാഷ്ട്രീയ ചോദ്യശരങ്ങളുമായി എതിരിട്ടു. കോട്ടയത്ത് അങ്ങനെ ഒരനുഭവം മാണി സാറിന് ആദ്യമായിരുന്നു. ‘ വിട് ഞാനൊന്നു പൊയ്ക്കോട്ടെ ‘ എന്നു പറഞ്ഞാണ് അദ്ദേഹം അന്നു പ്രസ് ക്ലബ് ഹാളില്‍ നിന്ന് ഇറങ്ങിയത്. പരാതിയും പരിഭവവും പിറകേ പത്രമാപ്പീസിലെത്തി.
ഒരിക്കല്‍ പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്താന്‍ വന്ന ഒരുഡായിപ്പ് പ്രസ്ഥാനത്തിന്റെ നേതാവ് ‘ആ ബാലന്ചേട്ടന് മുന്നിലിരിപ്പുണ്ട്. ഞാന്‍ ഇന്നു പത്ര സമ്മേളനം നടത്തിയാല്‍ അങ്ങേര് അലമ്പാക്കും. സെക്രട്ടറി ഈ കുറിപ്പ് എല്ലാര്ക്കും ഒന്നെത്തിച്ചാല്‍ മതി’ എന്നു പറഞ്ഞ് പ്രസ് റിലീസ് കെട്ട് എന്നെ ഏല്‍പ്പിച്ചിട്ട് ഓടിപ്പോയിട്ടുണ്ട്. ഞങ്ങള്‍ അതു പറഞ്ഞു കുറേ ചിരിച്ചു. ‘ അവന് കള്ളനാ. അങ്ങനെ വിടാന്‍ പറ്റുമോ?’ എന്നായിരുന്നു ബാലന് ചേട്ടന്റെ പ്രതികരണം.
എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് എനിക്ക് ബാലന് ചേട്ടനുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്നത്. തൊഴില്‍പരമായും സംഘടനാപരവുമായ ബന്ധം. ഒരു ദിവസം വി റജികുമാറിനൊപ്പം ഓഫിസ് റൂമിലെത്തിയ ബാലന് ചേട്ടന് പറഞ്ഞു: ‘സെക്രട്ടറീ….. ശമ്പളം കിട്ടിയിട്ട് മൂന്നു നാലു മാസമായി. വളരെ പ്രശ്നമാ കാര്യങ്ങള്‍. യൂണിയന് ഒന്ന് ഇടപെടണം.’ ക്ലബ് പ്രസിഡന്റ് സാറുമായി ആലോചിച്ച് തൊഴില്‍ വകുപ്പില്‍ പരാതി നല്കി. സാമ്പത്തികമായ ചില ദുരൂഹതകള്‍ കണ്ടതിനാല്‍ കമ്പനി കാര്യ വകുപ്പ്, ഇപിഎഫ്ഒ, ഇഎസ്ഐ കോര്പറേഷന് എന്നിടങ്ങളിലും പരാതി നല്കി. ഒപ്പം സംഘടന എന്ന നിലയ്ക്ക് ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് നേതൃത്വത്തിന്റെയും മുന്നില്‍ വിഷയമെത്തിച്ചു. ശമ്പള പ്രശ്നത്തിന് ഉടന്‍ ഇടക്കാല പരിഹാരമുണ്ടായി. . പക്ഷേ, വലിയൊരു തലവേദന എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മറ്റൊരു പത്രത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി കൈകടത്തുന്നു എന്ന് ആരോപിച്ച് എനിക്ക് എതിരെ അതിരൂക്ഷമായ ആരോപണം ഉന്നയിച്ച് ഒരു പരാതി കോട്ടയത്ത് ഹെഡ് ഓഫിസില്‍ എത്തി. ഉടനടി വിശദീകരണവും ചോദിക്കപ്പെട്ടു. തൊഴിലാളി യൂണിയന് നേതാവ് എന്ന നിലയിലുള്ള ഇടപെടലുകളാണ് നടത്തിയതെന്ന വിശദീകരണം തൃപ്തികരമായിരുന്നതിനാല്‍ അതവിടെ അവസാനിച്ചു. പക്ഷേ, എന്റെ പണി പോകും എന്നൊരു കരക്കമ്പി ചില പാരകള്‍ പറഞ്ഞതു കേട്ട് ബാലന് ചേട്ടന് വിഷമമായി. ‘അളിയന് ക്ഷമിക്കണം. നടന്നത് എന്താന്നെന്ന് ഞാന്‍ എവിടെ വന്നും സാക്ഷി പറയാം’ എന്നു പറഞ്ഞ് ആ മനുഷ്യന് കരഞ്ഞു. (സുനിത കുറച്ചു നാള് ജന്മഭൂമി പത്രാധിപ സമിതി അംഗമായിരുന്നു. ആ നിലയ്ക്കാണ് ഞാന്‍ ബാലന് ചേട്ടന് അളിയനായത്. ഇടതനാണെങ്കിലും നമ്മടെ കൊച്ചിനെ കെട്ടിയവന് അളിയനാകാതിരിക്കുമോ എന്ന ന്യായം പലവട്ടം കേട്ടു.)
പത്രപ്രവര്‍ത്തക യൂണിയനില്‍ ഇനി ഭാരവാഹി ആകാനില്ല എന്നുറപ്പിച്ച് ഇറങ്ങിയ സമയത്ത് എന്നെ പിന്തിരിപ്പിക്കാന് ഏറെ സംസാരിച്ച ഒരാളായിരുന്നു ബാലന് ചേട്ടന്. പക്ഷെ പിന്നീട് പ്രസ് ക്ലബിന്റെ ആക്ടിങ് പ്രസിഡന്റായി വന്ന ബാലന് ചേട്ടന് ഏതോ വിഷയത്തില്‍ കൂട്ട ആക്രമണം നേരിട്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ത്ഥഅളിയനാണ് ശരി. ഈ *#$& പണി നമുക്ക് ശരിയാകത്തില്ല.’ മനസ്സില്‍ തോന്നുന്നത് മയമില്ലാതെ ആരുടെയും മുഖത്തു നോക്കി വെട്ടിത്തുറന്നു പറഞ്ഞിരുന്ന ആളാണ്. പക്ഷേ, ഒരാളോടും വെറുപ്പോ വിരോധമോ ഉള്ളില്‍ വയ്ക്കുന്ന ശീലം ബാലന് ചേട്ടന് ഇല്ലായിരുന്നു. ഇതാണ് ആ മനുഷ്യനില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ വൈശിഷ്ട്യം.
ഗഡണഖ ജനറല്‍ ബോഡിയില്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതില്‍ കക്ഷി ഹരം കണ്ടെത്തി. രസകരമായ അറ്റാക്കുകളും കൗണ്ടറുകളും കൊണ്ട് അരങ്ങു തകര്‍ക്കും. ഒരിക്കല്‍ ഒരു സംസ്ഥാന സമ്മേളനത്തില്‍ ജന.സെക്രട്ടറിയുടെ വിശദീകരണം പോരാ എന്നു പറഞ്ഞ കൂട്ടത്തില്‍ ബാലന്ചേട്ടന് നടത്തിയ പ്രയോഗം ഇങ്ങനെ: ഞാനൊരു കിഴക്കനാണെന്നു വച്ച് വെറുമൊരു കിഴങ്ങനാണെന്നു നിങ്ങള്‍ കരുതരുത്!
ബാലചന്ദ്രന് ലളിത ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളാണ്; അരുണും അനീഷും. രണ്ടാളും നല്ല നിലയിലായി. അവരുടെ വിദ്യാഭ്യാസ കാലത്തും മറ്റും ബാലന്ചേട്ടന് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു എന്നറിയാം. പിന്നീട് സാമ്പത്തിക സുസ്ഥിരത കൈവന്ന കാലത്ത് ഒരിക്കല്‍ ഫോണില്‍ പറഞ്ഞു: ”സ്വച്ഛമായി ജീവിതം ആസ്വദിച്ചിരിക്കേണ്ട കാലത്ത് ഓരോരോ വയ്യായ്കളാണ്. പറ്റണില്ലളിയാ.’
വെള്ളിയാഴ്ച പുലര്‍ച്ചെ സുഖമില്ലാതെ ആശുപത്രിയിലേക്ക് നടന്നിറങ്ങി വണ്ടിയില്‍ കയറി പോയതാണ്. അവിടെ നിന്ന് മാത്രകള്‍ക്കകം നിത്യതയിലേക്ക്. അദ്ദേഹം ആഗ്രഹിച്ചതു പോലെ ഒരു വിടവാങ്ങല്‍. നല്ല പോര് പൊരുതി ഓട്ടം തികയ്ക്കുക എന്ന ബൈബിള്‍ വാക്യം അന്വര്‍ഥമാകുന്നത് ഇങ്ങനെ ചിലരുടെ കാര്യത്തിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: