അയോദ്ധ്യയിലെ രാമക്ഷേത്രത്തിനു വേണ്ടി, അവിടെ ശ്രീരാംലാലയെ ആരാധിക്കുന്നതിനു വേണ്ടി, ആദ്യം സമരം നടത്തി, കേസില്‍ പ്രതിയായത് ഒരു സിഖ് പൗരനായിരുന്നു. സിഖുകാര്‍ മറ്റൊരു മതവിഭാഗമാണ്, ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് കുപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി കൂടിയാണ് ആ ചരിത്രം; 165 വര്‍ഷം മുമ്പ്-1858ല്‍. നിഹാങ് ഫക്കീര്‍ സിങ് ഖല്‍സയുടെ ആ ചരിത്രമിങ്ങനെ….
രാമജന്മഭൂമിയെ മോചിപ്പിച്ചതിന് ആദ്യത്തെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 1858 നവംബര്‍ 28ന് നിഹാങ് ഫക്കീര്‍ സിങ് ഖല്‍സക്ക് എതിരെയാണ്. തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന കെട്ടിടം പഞ്ചാബില്‍ നിന്നുള്ള 25 സഹായികളുമായി ചേര്‍ന്ന് ആ സിഖ് യോദ്ധാവ് പിടിച്ചെടുത്തു. അദ്ദേഹം അവിടെ നിശാന്‍ സാഹിബ് സ്ഥാപിച്ചു. ഒരു യാഗപീഠം ഉണ്ടാക്കി, പൂജ നടത്തി, പരിസരത്തിനും ശ്രീകോവിലിനുമിടയില്‍ ഒരു മണ്‍തറയും ഉണ്ടാക്കി. മാസങ്ങളോളം അവിടെ ഭജനകളും കീര്‍ത്തനങ്ങളും ആലപിച്ചു. കെട്ടിടത്തിന്റെ പുറം, അകം ചുവരുകളില്‍ ശ്രീരാമ മന്ത്രം എഴുതിച്ചേര്‍ത്തു.
1858 നവംബര്‍ 28ന് അവധ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ശീതള്‍ ദുബെ ഫക്കീര്‍ സിങ്ങിനെ പ്രതിചേര്‍ത്ത് കേസെടുത്തു. (കേസ് നമ്പര്‍ 884). പക്ഷേ, അദ്ദേഹം അയോദ്ധ്യ വിട്ടു പോയില്ല. നവംബര്‍ 30ന് പള്ളിയിലെ ഖത്തീബും മൊയ്സിനും സയ്യിദ് മുഹമ്മദും സിങ്ങിനെ അവിടെ നിന്ന് മാറ്റണമെന്ന് പോലീസിന് അപേക്ഷ നല്‍കി. രണ്ട് മാസത്തിന് ശേഷം കോടതി ഉത്തരവിലൂടെയാണ് അദ്ദേഹത്തെ മാറ്റിയത്. ഈ സമയം കെട്ടിടത്തില്‍ തന്നെയായിരുന്നു ഫക്കീര്‍സിങ്ങിന്റെ താമസം.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം അത് വീണ്ടും പിടിച്ചെടുത്തു. 1860വരെ അദ്ദേഹം നിര്‍മ്മിച്ച മണ്‍തറ അവിടെയുണ്ടായിരുന്നു. 1860 നവംബര്‍ 15ന് അന്നത്തെ ഖത്തീബ് മിര്‍ റജബ് അലി വീണ്ടും പരാതി നല്‍കി. അതില്‍ ഇങ്ങനെ കാണുന്നു. ’30 ദിവസം മുമ്പ്, അയാള്‍ വീണ്ടും അവിടം കൈവശപ്പെടുത്തി, പതാക സ്ഥാപിച്ചു, അവരുടെ കൂട്ടര്‍ അനുദിനം വര്‍ദ്ധിക്കുന്നു. തടയുമ്പോള്‍ അയാള്‍ അക്രമാസക്തനാകുന്നു. ഞങ്ങള്‍ നിസ്‌കാരത്തിന് വാങ്ക് വിളിക്കുമ്പോള്‍, അവര്‍ ശംഖനാദം മുഴക്കുന്നു. അയാളെ അവിടെ നിന്ന് മാറ്റണം.” രാമജന്മഭൂമിയുടെ വിമോചനത്തിനായുള്ള സമരത്തില്‍ വിചാരണചെയ്യപ്പെട്ട, ആദ്യത്തെ കേസ് ഈ സിഖ് യോദ്ധാവിന്റെ പേരിലായിരുന്നു.
















