Categories: India

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: നിലപാട് തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകും; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി സമസ്ത

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് രാഷ്ട്രീയ ബദലുകള്‍ അന്വേഷിക്കേണ്ടിവരുമെന്ന സൂചനയും കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്.

Published by

കോഴിക്കോട്: ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസ് നിലപാട് തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് മുഖപ്രസംഗത്തിലൂടെ സുന്നി ഇകെ വിഭാഗം നല്‍കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് രാഷ്‌ട്രീയ ബദലുകള്‍ അന്വേഷിക്കേണ്ടിവരുമെന്ന സൂചനയും കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്.

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് കൈപ്പറ്റിയ ശേഷം സിപിഎമ്മും സിപിഐയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെയാണ് സമസ്ത രംഗത്തെത്തിയത്. സമസ്തയിലെ ഒരു വിഭാഗം സിപിഎം അനുകൂല നിലപാട് എടുക്കുന്നതിന്റെ ഭാഗമായും എഡിറ്റോറിയലിനെ വിലയിരുത്തുന്നുണ്ട്. ഇകെ, സുന്നി വിഭാഗത്തിലെ ഈ ഭിന്നിപ്പ് യുഡിഎഫിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും.

പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം വൈകാതെ നിലപാട് വ്യക്തമാക്കേണ്ടി വരും. മുസ്ലിം ലീഗ് നേതൃത്വമാകട്ടെ കോണ്‍ഗ്രസ് നിലപാടെടുക്കുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടില്ല. യുഡിഎഫിലെ ഘടകക്ഷിയായ മുസ്ലിം ലീഗിനെയും എഡിറ്റോറിയല്‍ വെട്ടിലാക്കുന്നുണ്ട്. സോണിയാ ഗാന്ധിയെ അടക്കം പരാമര്‍ശിച്ചുകൊണ്ടാണ് എഡിറ്റോറിയല്‍ എന്നത് മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ബന്ധത്തെയും ബാധിക്കും.

സുപ്രഭാതം മുഖപ്രസംഗത്തെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കെ.ടി. ജലീല്‍ ക്രിയാത്മകമായ വിമര്‍ശനം എന്നാണ് വിശേഷിപ്പിച്ചത്. യെച്ചൂരിയും രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് തലനനച്ച് കുളിച്ചിരുന്നെങ്കില്‍ എന്ന വിമര്‍ശനമാണ് ജലീല്‍ ഉയര്‍ത്തുന്നത്. പള്ളി പൊളിച്ചിടത്ത് കാല്‌വെയ്‌ക്കുമോ കോണ്‍ഗ്രസ് എന്ന തലക്കെട്ടോടു കൂടിയ എഡിറ്റോറിയല്‍ ഇകെ സുന്നിവിഭാഗം തലപ്പത്ത് തീവ്രആശയക്കാര്‍ കടന്നുകൂടിയെന്നതിന്റെ സൂചനയാണ് നല്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക