തിരുവനന്തപുരം കോര്‍പ്പറേഷന്റെ മറവില്‍ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; മുഖ്യ ആസൂത്രക മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയില്‍

Published by

തിരുവനന്തപുരം: നഗരസഭയുടെ മറവില്‍ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ ആസൂത്രക ചെറിയതുറ സ്വദേശിനി ഗ്രേസി മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ഫോര്‍ട്ട് പോലീസ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ നിലപാടും 21ന് അറിയിക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. അതേ സമയം15ന് അറസ്റ്റിലായ മൂന്നാം പ്രതി അനുവിനെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പി. അരുണ്‍കുമാര്‍ റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതി ഈഞ്ചക്കല്‍ ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന്‍ (അനു33) ആണ് 15ന് അറസ്റ്റിലായത്. കോര്‍പ്പറേഷന്‍ ജീവനക്കാരിയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ അനുവിനെ ഫോര്‍ട്ട് സിഐ വി. ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തില്‍ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പ്പറേഷന്‍ സബ്‌സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്‌ക്കണം. നാലുപേര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നല്‍കുന്നത്. ഇത്തരത്തില്‍ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടുവാങ്ങിയ മുദ്രപ്പേപ്പറില്‍ സമ്മതപത്രം എഴുതിച്ചേര്‍ത്ത് വായ്പാതുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാര്‍ തട്ടിപ്പ് മനസ്സിലാക്കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങള്‍ക്ക് നല്‍കിയ വായ്പയ്‌ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങള്‍ക്ക് നല്‍കിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിച്ചത്. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്ത്യന്‍ ബാങ്ക് ഈഞ്ചയ്‌ക്കല്‍ ബ്രാഞ്ച് മാനേജരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങള്‍ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാന്‍സിസ്‌റ്റോര്‍ ഉടമ അനീഷും ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by