Categories: IndiaBusiness

രാഹുല്‍ ഗാന്ധി ആ വെള്ളം വാങ്ങിവെച്ചോളൂ….അദാനിയുടെ കയ്യില്‍ നിന്നും ലാലുവും നിതീഷും വാങ്ങിയത് 8700 കോടിയുടെ നിക്ഷേപം

ഇന്ത്യാമുന്നണിയാകെ അദാനിയ്ക്കെതിരാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പൊതുനിലപാട്. എന്നാല്‍ ഇന്ത്യാമുന്നണിയിലെ പല പാര്‍ട്ടികളും അദാനിയുമായി രഹസ്യബാന്ധവമുണ്ടെന്ന് രാഹുലിന് അറിയാമോ?

Published by

ഇന്ത്യ എന്ന മുന്നണിയില്‍ പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസിലെ രാഹുലും ജയറാം രമേഷും അന്താരാഷ്‌ട്ര ഗൂഡാലോചനക്കാരുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ അദാനിയ്‌ക്കെതിരെ കുരിശുയുദ്ധം നടത്തുകയാണ്. ഇന്ത്യാമുന്നണിയാകെ അദാനിയ്‌ക്കെതിരാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പൊതുനിലപാട്. എന്നാല്‍ ഇന്ത്യാമുന്നണിയിലെ പല പാര്‍ട്ടികളും അദാനിയുമായി രഹസ്യബാന്ധവമുണ്ടെന്ന് രാഹുലിന് അറിയാമോ?

മോദിയ്‌ക്കെതിരെ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പോരിനിറങ്ങിയ ബീഹാറിലെ നിതീഷ് കുമാറിനും ലാലുപ്രസാദ് യാദവിനും അദാനിയുമായി നല്ല ബന്ധമാണ്. അതാണ് വ്യാഴാഴ്ച അദാനി നടത്തിയ പ്രഖ്യാപനത്തില്‍ കണ്ടത്. ബീഹാറില്‍ മാത്രമായി അദാനി ഇറക്കാന്‍ പോകുന്ന നിക്ഷേപം എത്രയാണെന്നോ?- 8700 കോടി രൂപ.

ബീഹാര്‍ ബിസിനസ് കണക്ട് 2023ല്‍ പങ്കെടുത്താണ് അദാനി ഈ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ബീഹാറില്‍ 850 കോടിയുടെ നിക്ഷേപമാണ് ഉള്ളത്. ഇതാണ് 8700 കോടിയിലേക്ക് ഉയര്‍ത്താന്‍ പോകുന്നത്. പ്രണവ് അദാനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.സാക്ഷാല്‍ ഗൗതം അദാനിയുടെ മൂത്ത ജ്യേഷ്ഠനായ വിനോദ് ശാന്തിലാല്‍ അദാനിയുടെ മകനാണ് പ്രണവ് അദാനി. ഇദ്ദേഹമാണ് അഗ്രോ, ഓയില്‍ ആന്‍റ് ഗ്യാസ് എന്നീ ഡിവിഷനുകള്‍ ഉള്‍പ്പെട്ട അദാനി എന്‍റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടര്‍.

മാത്രമല്ല, ബീഹാറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത ചില മേഖലകളില്‍ കൂടി അദാനി ഗ്രൂപ്പ് ഇറങ്ങുമെന്നും പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 10,000 പേര‍്ക്ക് തൊഴില്‍ നല്‍കുമെന്നും പ്രണവ് അദാനി പറഞ്ഞു.
1200 കോടി രൂപ ഗോഡൗണ്‍ സൂക്ഷിപ്പിനുള്ള ഇടം ഇപ്പോഴുള്ള ഒരു ലക്ഷം ചതുരശ്ര അടിയില്‍ നിന്നും 65 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ത്താന്‍ ചെലവഴിക്കും. പുതുതായി രണ്ട് വലിയ ഗോഡൗണുകള്‍ വരും. ഒന്ന് പറ്റ്നയിലായിരിക്കും. പൂര്‍ണ്ണിയ, ബെഗുസരായി, ദര്‍ഭാംഗ, കൃഷ്ണഗഞ്ച്, അരാരിയ എന്നിവിടങ്ങളിലെ ഗോഡൗണുകള്‍ വിപുലമാക്കും. ഇതിനായി 900 കോടി ചെലവാക്കും.

അദാനി ഗ്രൂപ്പിന്റെ വീട്ടിലേക്ക് ഗ്യാസ് നല്‍കുന്ന പദ്ധതി ഗയയിലേക്കും നളന്ദയിലേക്കും നീട്ടും. ഇതിനായി 200 കോടി നീക്കിവെച്ചിട്ടുണ്ട്. അദാനി വില്‍മര്‍ എന്ന ഭക്ഷ്യഎണ്ണ, ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന അദാനി കമ്പനി കൂടി ബീഹാറില്‍ എത്തും. ഗോതമ്പ് പൊടിക്കാനും മറ്റുമായി ഗോതമ്പ് പ്രോസസിംഗ് യൂണിറ്റും ഭക്ഷ്യഎണ്ണ ഉണ്ടാക്കാനുള്ള എക്സ്ട്രാക്ഷന്‍ യൂണിറ്റും ആരംഭിയ്‌ക്കും.

സസാറത്തിലും രോഹ്താസിലും നെല്ല് സംഭരണവും സംസ്കരണവും നടത്താനുള്ള യൂണിറ്റ് ആരംഭിയ്‌ക്കും. 800 കോടിയാണ് ഇതിന് നീക്കിവെപ്പ്. വാരിസലിഗഞ്ചിലും മഹാബലിലും സിമന്‍റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിയ്‌ക്കും. ഇതിന് 2500 കോടിയാണ് നല്‍കുക. ഒരു കോടി ടണ്‍ സിമന്‍റ് ഉല്‍പാദനമാണ് ലക്ഷ്യം. ഇവിടെ 3000 പേര്‍ക്ക് തൊഴില്‍ ലഭിയ്‌ക്കും.

സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മാണ യൂണിറ്റും ആരംഭിയ്‌ക്കും. സിവാന്‍, സരണ്‍, ഗോപാല്‍ ഗഞ്ച്, വൈശാലി, സമസ്ടിപൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുക അദാനി ഗ്രൂപ്പാണ്. സ്മാര‍്ട്ട് മീറ്റര്‍ ഉണ്ടാക്കുന്ന പ്ലാന്‍റിന് ചെലവാക്കുക 1300 കോടി രൂപ.

തേജസ്വി യാദവ് ഒരിയ്‌ക്കല്‍ അദാനിയെ വിമര്‍ശിച്ചിരുന്നു
ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാറിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും നിതീഷ് കുമാറും ഒരുകാലത്ത് അദാനിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവരാണ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ അദാനിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണ്. പണ്ട് തേജസ്വി യാദവ് വിമര്‍ശിച്ചത് ഇങ്ങിനെയാണ്:”വിജയ് മല്യ രാജ്യത്തെ വെളുത്തപണം എടുത്താണ് നാട് വിട്ടോടിപ്പോയത്. അദാനിയുടെ മരുമകനും അങ്ങിനെ തന്നെ ചെയ്തു.”. എന്നാല്‍ അതേ തേജസ്വി യാദവ് അദാനിഗ്രൂപ്പിനെ സ്വീകരിക്കുന്ന ദൃശ്യത്തിന് വ്യാഴാഴ്ച ബീഹാര്‍ സാക്ഷ്യം വഹിച്ചു.

ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപിത നിക്ഷേപമാണ് രേഖാമൂലം തേജസ്വി യാദവ് ബീഹാറിനായി സ്വീകരിച്ചത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഒരു വശത്ത് അദാനിയെ വിമര്‍ശിക്കുകയും മറുവശത്ത് അവരുടെ സംസ്ഥാനങ്ങളിലേക്ക് ചുവന്ന പരവതാനി വിരിച്ച് അദാനിയെ ക്ഷണിക്കുകയും ചെയ്യുന്നു. മമത ബീഹാറിലെ ബിസിനസ് മീറ്റിന് അദാനിയെ ക്ഷണിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അദാനിയുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി ഭരിച്ചിരുന്നപ്പോഴും അദാനിയുടെ നിക്ഷേപം സ്വീകരിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക