ശബരിമല: ഭക്തരുടെ വാഹനങ്ങള്‍ മണിക്കൂറുകള്‍ കാനനപാതകളില്‍ അടക്കം പിടിച്ചിട്ടിട്ടും നിലയ്ക്കലിലും പമ്പയിലും, സന്നിധാനത്തും തിരക്കിന് ശമനമില്ല.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് സന്നിധാനത്ത് ഭക്തജന തിരക്ക് നിയന്ത്രണവിധേയം എന്ന് വരുത്തി തീര്‍ക്കുന്നതിനായി ശരണപാതയുടെ പല ഭാഗങ്ങളിലും ഇന്നും വാഹനങ്ങള്‍ പോലീസ് തടഞ്ഞിട്ടു.
ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ കൂടുതലായും കടന്നുവരുന്ന എരുമേലി- ഇലവുങ്കല്‍ പാതയിലെ പല ഭാഗങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ ഇന്നും തടഞ്ഞിട്ടു.
നാമമാത്രമായ ഇടങ്ങളില്‍ കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്തെങ്കിലും പമ്പ ലക്ഷ്യമാക്കി നീങ്ങിയ തീര്‍ത്ഥാടകര്‍ക്ക് അല്പം പോലും ആശ്വാസം ഏകിയില്ല.
നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസ് ആകെ താളം തെറ്റിയ അവസ്ഥയിലാണ്. പോലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ് ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുന്നത്. കാനനപാതകളില്‍ മണിക്കൂറുകള്‍ കാത്തു കിടന്ന ശേഷം നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്കുള്ള ബസ് കാത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
സിറ്റിങ് കപ്പാസിറ്റിയില്‍ മാത്രമേ തീര്‍ത്ഥാടകരെ കൊണ്ടുപോകാവു എന്ന കോടതി നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. നൂറും നൂറ്റി അമ്പതും തീര്‍ത്ഥാടകരാണ് ബസുകളില്‍ കയറിപ്പറ്റുന്നത്.
അപകടകരങ്ങളായ കൊടും വളവുകളും കൊക്കകളും നിറഞ്ഞ ഈ പ്രദേശത്തുകൂടി തീര്‍ത്ഥാടകരെ കുത്തിനിറച്ച് ബസുകള്‍ കടത്തിവിടുന്നത് വലിയ ഒരു ദുരന്തത്തിന് കാരണമായേക്കാം.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും നിലയ്ക്കില്‍ നിന്നും പമ്പയിലേക്ക് പോലും പോകാന്‍ സാധിക്കാതെ വന്നതോടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് തിരികെ മടങ്ങി പന്തളം അയ്യപ്പക്ഷേത്രത്തില്‍ എത്തി നെയ്യ് അഭിഷേകം ചെയ്തു മാലയൂരി മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: