ന്യൂദല്‍ഹി അമേരിക്കയില്‍ എത്ര ഖലിസ്ഥാന്‍ വാദികള്‍ ഉണ്ടെന്നതിന്റെ കണക്ക് നല്‍കാന്‍ യുഎസിനോട് ആവശ്യപ്പെട്ട് ഇന്ത്യ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയോട് ഈ കണക്ക് ആവശ്യപ്പെട്ടത് എന്‍ഐഎ ആണ്.
കാനഡയില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ വാദിയെ വധിച്ചത് ഇന്ത്യയല്ല എന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കാനഡ യാതൊരു തെളിവും ഇന്ത്യയ്‌ക്ക് നല്‍കിയിട്ടില്ലെന്നും ഇന്ത്യ വാദിച്ചു.
ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ എന്ന ഖലിസ്താന്‍ വാദിയെ യുഎസില്‍ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണമാണ് അമേരിക്ക ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത എന്ന ആളാണ് വധിക്കാന്‍ ശ്രമിച്ചതെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി ആരോപിക്കുന്നു. നിഖില്‍ ഗുപ്ത ഇന്ത്യന്‍ സര്‍ക്കാരിന്റെ വാടകക്കൊലയാളി ആണെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യവും ഇന്ത്യ നിഷേധിച്ചു.
സിഖ് തീവ്രവാദികളെ വിദേശമണ്ണില്‍ വേട്ടയാടുന്നത് ഇന്ത്യന്‍ നയമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം അമേരിക്കയിലെയും യൂറോപ്പിലെയും ഖലിസ്ഥാനെ പിന്തുണയ്‌ക്കുന്നവര്‍ ഖലിസ്താന് വേണ്ടി പണം സമാഹരിക്കുകയും ആളുകളെ പരിശീലിപ്പിക്കുകയും ഇന്ത്യയിലെ വിഭാഗീയപ്രസ്താനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം അമേരിക്കയെ അറിയിച്ചു.
സിഖ് മതത്തിലുള്ളവര്‍ക്ക് ഒരു പ്രത്യേകരാജ്യം ഇന്ത്യയില്‍ സൃഷ്ടിക്കണമെന്ന് വാദിക്കുന്നവരാണ് ഖലിസ്താന്‍ വാദികള്‍. ഈ പ്രസ്ഥാനത്തെ ദശകങ്ങള്‍ക്ക് മുമ്പേ തകര്‍ത്തവരാണ് ഇന്ത്യ എന്നാല്‍ ഈയിടെ ഈ പ്രസ്ഥാനം കാനഡയിലും അമേരിക്കയിലും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇവരാണ് ഖലിസ്താന്‍ നേതാക്കളെ വധിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന പ്രചാരണം അഴിച്ചുവിടുന്നതെന്നും ഇന്ത്യ പറയുന്നു.
എഫ്ബിഐ മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതാണെന്ന് ഇന്ത്യ
അതേ സമയം, അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ എഫ് ബിഐ മേധാവി ക്രിസ്റ്റഫര്‍ റേയുടെ ഇന്ത്യാ സന്ദര്‍ശനവും ഖലിസ്ഥാന്‍ തീവ്രവാദികളെ വധിക്കാന്‍ ശ്രമിച്ചു എന്ന അമേരിക്കയുടെ ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
















