ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരള ഹൗസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്ഐക്കാര്‍ക്ക് ചോര്‍ത്തി നല്കി. വാഹനം തകര്‍ക്കുമ്പോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോള്‍ എവിടെയാണ് ഉള്ളതെന്നും വി. മുരളീധരന് ചോദിച്ചു.
ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെയാണ് അക്രമികളേയും പോലീസിനേയും നിയന്ത്രിക്കുന്നത്. ക്രമസമാധാന പാലനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണറെ ഭയപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിക്ക് എതിരെ നിര്‍ഭയമായി, നിഷ്പക്ഷമായി, നിലപാട് എടുക്കുന്ന വൃക്തിയാണ് ഗവര്‍ണര്‍. വിയോജിക്കുന്നവരെ വിരട്ടുന്ന സിപിഎം ശൈലിയാണ് ഇവിടേയും കാണുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ മുതല്‍ ടി.പി. ചന്ദ്രശേഖരന് വരെ കേരളം അതുകണ്ടതാണ്. ഗുണ്ടാരാജിനെതിരെ ജനം പരസ്യ മായി രംഗത്ത് ഇറങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: