കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ സന്നിധാനത്തും പരിസരങ്ങളിലും വീര്‍പ്പുമുട്ടുകയാണെന്നും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടതായും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ട ദേവസ്വം മന്ത്രിയും മേല്‍നോട്ടം വഹിക്കേണ്ട മുഖ്യമന്ത്രിയും നവകേരള സദസിനായുള്ള യാത്രയിലാണ്. ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുവാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന അയ്യപ്പ ഭക്തന്മാരില് വലിയ വിഭാഗം 10 വയസിന് താഴെയും 50 വയസിനു മുകളിലുമുള്ള മാളികപ്പുറങ്ങളാണ്. അവരുള്പ്പടെയുളള അയ്യപ്പഭക്തര്‍ക്ക് 12 മുതല്‍ 14 മണിക്കൂര്‍ വരെ കാത്തു നിന്നിട്ട് വേണം ദര്‍ശനം ലഭിക്കാന്‍. നാലഞ്ച് ഇടങ്ങളിലാണ് ഇവരെ തടഞ്ഞു നിര്‍ത്തുന്നത്.
2000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നിടത്ത് 8000 ല്‍ അധികം പേരെ കുത്തിനിറക്കുന്നു. ഇവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍, വെള്ളം എന്തിന് ശുദ്ധവായുവോ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആചാരലംഘനം നടത്തി ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്. പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നവകേരള സദസുകളില്‍ നിയോഗിച്ചിരിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ സന്നിധാനത്തും പരിസരങ്ങളും നിയോഗിക്കണം, വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരത അയ്യപ്പ സേവാ സംഘം, അയ്യപ്പ സമാജം തുടങ്ങിയ സന്നദ്ധ സംഘടനകളെ അയ്യപ്പഭക്തരുടെ സേവനത്തിനായി നിയോഗിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരിട്ടിടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി. ശങ്കരന് കുട്ടി, കെ.വി. സാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: