Categories: Football

സിറ്റിയെ കൊമ്പുകുത്തിച്ച് ആസ്റ്റണ്‍ വില്ല

Published by

ബിര്‍മിങ്ഹാം: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ മൂന്ന് വമ്പന്‍ കിരീടങ്ങളും സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിളക്കത്തിന് വലിയ മങ്ങല്‍. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ആസ്റ്റണ്‍ വില്ലയുടെ കരുത്തിനും വീര്യത്തിനും മുന്നില്‍ പെപ്പ് ഗ്വാര്‍ിഡയോളടുയെ പട തീര്‍ത്തും നിഷ്പ്രഭരായി. എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ആസ്റ്റണ്‍ വില്ല പട്ടികയില്‍ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നിലേക്ക് മുന്നേറി.

വാസ്തവത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയും സിറ്റി കളിക്കാരും ആരാധകരും നന്ദി പറയേണ്ടത് ടീമിന്റെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണനോടാണ്. താരത്തിന്റെ കിടിലന്‍ സേവുകളില്ലായിരുന്നെങ്കില്‍ സിറ്റിയുടെ തോല്‍വി ദാരുണമായേനെ. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റില്‍ തന്നെ രണ്ട് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ ആസ്റ്റണ്‍ വില്ല താരങ്ങളുടെ ബൂട്ടുകളില്‍ നിന്നും പാഞ്ഞുവന്നു. എഡേഴ്‌സണിന്റെ രക്ഷാകരങ്ങള്‍ തുണച്ചു. സ്വന്തം മൈതാനമായ വില്ല പാര്‍ക്കില്‍ ഒട്ടും സമയം പാഴാക്കാതെ ആക്രമിച്ചു മുന്നേറിയ ആസ്റ്റണ്‍ പടയുടെ ഈ കുതിപ്പിലും ആദ്യത്തെ രണ്ട് ഓണ്‍ടാര്‍ജറ്റിലുമുണ്ട് അവരുടെ കളിവീര്യം. സിറ്റി ഡഗൗട്ടിന് മുന്നില്‍ നിന്ന പെപ്പ് ഗ്വാര്‍ഡിയോള ശരിക്കും പകച്ചുപോയ മത്സരമായിരുന്നു ഇന്നലത്തേത്. മത്സരശേഷം ആസ്റ്റണ്‍ വില്ല താരങ്ങളെയും മാനേജര്‍ ഉനായ് എമെരിയെയും വാനോളം പുകഴ്‌ത്താനും ആശംസിക്കാനും പെപ്പ് മറന്നില്ല.

അത്യുഗ്രന്‍ കളി കാഴ്‌ച്ചവച്ചിട്ടും ആസ്റ്റണ്‍ വില്ലയ്‌ക്ക് ആദ്യ പകുതി തീരുവോളം സിറ്റി വലയില്‍ പന്തെത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. ആ കുറവ് പരിഹരിക്കാന്‍ രണ്ടാം പകുതിയില്‍ കളിയുടെ 74-ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു. ആസ്റ്റണ്‍ വില്ല മുന്‍നിര താരം യൂറി ടിയേല്‍മാന്‍സ് തട്ടിയിട്ടുകൊടുത്ത പന്തുമായി കുതിച്ച വലത് വിങ്ങര്‍ ലിയോണ്‍ ബെയ്‌ലി മദ്ധ്യവര കടന്ന് പന്തുമായി മുന്നേറി രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പെനല്‍റ്റി ബോക്‌സിന് കുറച്ച് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചര്‍ സിറ്റി പ്രതിരോധഭടന്‍ റൂബി ഡയസിന്റെ തുടയില്‍ ചെറുതായൊന്നു തഴുകി ഉയര്‍ന്ന് സൂപ്പര്‍ ഗോളി എഡേഴ്‌സണിന് യാതൊരു സാധ്യതയും നല്‍കാതെ വലയെ ചുംബിച്ചു. ഏകപക്ഷീയമായ ഈ ഒരു ഗോളിന്റെ മികവിലാണ് ആസ്റ്റണ്‍ വില്ല വമ്പന്‍ സിറ്റിയെ തകര്‍ത്ത് മുന്നേറിയിരിക്കുന്നത്.

നിരവധി മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു ആസ്റ്റണിന്റെ ഗോള്‍ നേട്ടം. കളി ഇന്‍ജുറി ടീമിലേക്ക് നീളുമ്പോഴും ഗോള്‍ ഇരട്ടിപ്പിക്കാനുള്ള ആതിഥേയരുടെ ശ്രമം ശക്തമായി തുടര്‍ന്നു.

ആസ്റ്റണ്‍ പ്രതീക്ഷകളെ തകിടം മറിച്ച് സിറ്റി 87-ാം മിനി
റ്റില്‍ ഒരു ഗോള്‍ ഉറപ്പിച്ചതാണ്. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളി എമി മാര്‍ട്ടിനെസ് ആസ്റ്റണിന്റെ വിജയം കാത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by